Wednesday, October 12, 2011

നവംബര്‍ ലക്കം




പുസ്തകം1 . ലക്കം1 . നവംബര്‍ 2011 email malayalabhoomika@gmail.com
************************************************************
"മലയാളഭൂമിക" ഫെയിസ്ബുക്ക് ഗ്രൂപ്പിന്റെ ബ്ലോഗുമാഗസിന്‍
************************************************************


വിഭവങ്ങള്‍
=================================== 

കവിത

പുഴയഞ്ചും ഞാന്‍    ഇഞ്ചക്കാട്  ബാലചന്ദ്രന്‍

ചെറുത്തു നില്‍പ്പിന്‍റെ കണ്ണിയകലങ്ങള്   കെ വിശ്വനാഥ് ആചാരി 
ദുരിയാന്‍ പഴം  ഗിരിഷ് വര്‍മ്മ ബാലുശ്ശേരി
വെറുതെ കൊറിയ്ക്കാന്‍ ചില കടലമണികള്‍...........ഉസ്മാന്‍ ഇരിങ്ങാട്ടിരിനഗ്നരായവര്‍ വിശക്കുന്നവര്‍... രതീഷ്‌ കൃഷ്ണ
കാഴ്ചശീവേലി  സി എന്‍ കുമാര്‍



ഓര്‍മ്മകളിലൂടെ ...
നിലാവ് തോല്‍ക്കുന്നേരം ....  സിയഫ് അബ്ദുല്‍ഖാദിര്‍


കഥ
കടങ്കഥ      മേപ്പന്‍കോട് വിദ്യാധരന്‍
ബാറില്‍  ജി.അശോക്‌ കുമാര്‍ കര്‍ത്താ


പരിസ്ഥിതി

നമുക്ക് പ്രകൃതിയെ അറിയാന്‍ തുടങ്ങാം......... സന്തോഷ്‌ ഒളിമ്പസ്

ചിന്തയിലൂടെ .....


രാമായണം- ഒരു ചാവേര്‍ ഗാഥ..... സി എന്‍ കുമാര്‍

പെയ്ന്റിങ്ങുകള്‍ -  ശ്രി.എന്‍ എസ് മണി,മുളവന.
============================================
സംഗ്രഹണം --  സി എന്‍ കുമാര്‍
============================================






മുഖമൊഴി

ബ്ലോഗെഴുത്തുകള്‍ സാധാരണമായിരിയ്ക്കുന്ന വര്‍ത്തമാനകാലത്തില്‍  ബ്ലോഗുമാഗസിന്‍ ഒരു പുതിയ സംരംഭമല്ല.എന്നാല്‍ സ്വന്തമായി ബ്ലോഗു ഇല്ലാത്ത എഴുത്തുകാരെ കൂടി ഓണ്‍ലൈന്‍ മഗസിനിലൂടെ പരിചയപ്പെടുത്തുക എന്ന ശ്രമം ഞങ്ങള്‍ ഏറ്റെടുക്കുന്നു.മികച്ച കാഴ്ചപ്പാടുകളും ഉന്നതമായ ചിന്തയും വായനയുടെ വരുതിയിലെത്തിയ്ക്കുന്നതിനു ശ്രമിയ്ക്കുകയാണ്. സഹകരിയ്ക്കുക ....കൂട്ടുകാര്‍ക്കു പരിചയപ്പെടുത്തുക ...പ്രചരിപ്പിയ്ക്കുക..

============================================================
പുഴയഞ്ചും ഞാന്‍
ഇഞ്ചക്കാട്  ബാലചന്ദ്രന്‍


ഒന്നാം പുഴ.
കാട്ടിലകളുടെ മര്‍മരം
കിളിപ്പാട്ടിന്റെ സ്വരലാവണ്യം
ജല കണികകള്‍ക്ക് ഉണര്‍വ്വ്
സംഘ യാത്രയുടെ ആനന്ദം .
ചുരുള്‍ വേരുകളെ തലോടി
മുനക്കല്ലുകള്‍ രാകിയുരുട്ടിയുരുണ്ട്
ഉപ്പുനുനഞ്ഞൊരു കടല്‍ സമാധി .



രണ്ടാം പുഴ
ഇട്ടിട്ടു വീഴും തുള്ളിത്തുടക്കം
കട്ടി ചേറുനുകര്‍ന്ന് സഞ്ചാരം .
കുഴിയില്‍ ഒത്തുകൂടി യാത്രയോരുക്കം
സ്വാതന്ത്ര്യത്തിലേക്കുള്ള കുത്തിയോഴുക്കില്‍ പുഴയാകല്‍ .
അലാസയായ് ഒഴുകി രസിച്ച്ചിടുമിവള്‍
കരയെ വളര്‍ത്തും കാരുണ്യവതി
ഇലപ്പച്ചയും തോണിപ്പാട്ടും
ആഘോഷങ്ങളും ഇവള്‍ക്കിഷ്ടം


മൂന്നാം പുഴ
ഉണക്കിലക്കിരീടം ധരിക്കും സുന്ദരി .
നിഷ്കളങ്ക , പ്രാചീന നദികളുടെ പിന്മുറക്കാരി
ശാന്ത, സൌമ്യ
നിലാവിന്റെയും നക്ഷത്രങ്ങളുടെയും
ഇഷ്ട തോഴി .
പ്രണയം തളിര്കാന്‍ ഇവള്‍ കൂട്ടുകാരി
പരിഭവം തീര്‍ക്കാന്‍ തുണയാളുമാകും


നാലാം പുഴ
കലക്കവെള്ളത്തിലേക്ക്
അടര്‍ന്നുവീഴും കിളിക്കൂട്
ചിറകുമുളക്കാത്ത കുഞ്ഞുങ്ങളെ തേടും
അമ്മക്കിളിയുടെ വിലാപം
മുട്ടക്കൂടേറ്റും തോണിയായ്
നനഞ്ഞു മറയുന്ന കിളിക്കൂട് .
പുഴയിവല്‍ കരളലിവില്ലാത്തവള്‍ .
നിഗൂടതകളുടെ രാജ്ഞി .
ആത്മഹത്യ ചെയ്തവരുടെയും
അരുംകൊല ചെയ്യപ്പെട്ടവരുടെയും
അവസാന ശ്വാസങ്ങളെ
ആഴങ്ങളിലെ നിലവറകളില്‍ ഒളിപ്പിച്ച്ചവള്‍ ..
ചുഴികളും മലരികളുമായി
അലറിക്കുതിച് കടലാഴം തേടല്‍


അഞ്ചാം പുഴ
സമൃദ്ധിയുടെ പുരാച്ചരിത്രത്തിനുടമ
കഥകളിലും നാടോടിപ്പാട്ടുകളിലും വീരനായിക
സംസ്കാരങ്ങളുടെ ഉദയാസ്തമയങ്ങള്‍
കണ്ടു വളര്‍ന്നവള്‍
കലാപങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും സാക്ഷി
ശവഘോഷയാത്രകളില്‍ മനം മടുപ്പ്
ചാതിക്കപ്പെട്ടവരോടു സഹതാപം
പുതിയ കഥകള്‍ക്കായി കാതുകൂര്‍പ്പിക്കുന്നവള്‍
മണല്‍ കുന്നുകള്‍ക്കിടയിലൂടെയും
ഞെരിഞ്ഞില്‍ മുള്ളുകള്‍ക്കിടയിലൂടെയും
പ്രാണ ഞരമ്പുപോലെ ഇവള്‍
ആസന്ന മരണവും കാത്തുകാത്ത് ...വാര്‍ത്താ
പുഴയഞ്ചും ഞാനാണെന്ന അറിവ്
ദൈവമേ എന്നെ തളര്‍ത്താ നാണോ
===================================================
കവിത 




ചെറുത്തു നില്‍പ്പിന്‍റെ കണ്ണിയകലങ്ങള്‍

കെ വിശ്വനാഥ് ആചാരി 

നിശാശലഭം
വെളുത്ത
പ്രതലത്തില്‍
വച്ചൊരു
കറുത്ത
പല്ലിയുടെ
ദ്രിഷ്ട്ടിയില്‍
പെട്ടപോള്‍
ചിറകൊഴിച്ചു
ബാക്കി
ദേഹമെടുത്തു
പോയ്‌കൊള്ളാന്‍
ഉപദേശിച്ച
ഭക്ഷ്യശ്രിംഖലയുടെ
നിയമ പുസ്തകം
വീശിയടിച്ച
കാറ്റില്‍
താളുകള്‍ അഴിഞ്ഞു
ചിതറി പറന്നു
നിലംപതിച്ചപ്പോള്‍
ശലഭത്തിന്‍റെ ചിറകുകള്‍
ഭൂമിയെ
വട്ടമിട്ടു
പറക്കുകയായിരുന്നു




===================================================================


കഥ
ബാറില്‍


ജി.അശോക്‌ കുമാര്‍ കര്‍ത്താ
                           'നായയെ  ഇണചേര്‍ത്തു കൊടുക്കപ്പെടും ' എന്നൊരു പരസ്യമായ അറിയിപ്പ് വച്ചിരുന്നില്ലെങ്കിലും 
ജഗദീഷിന്റെ തൊഴില്‍ അതാണെന്ന് എല്ലാവര്‍ക്കുമറിയാം .
-കൊള്ളാമല്ലോ! ഇങ്ങനെ തുടങ്ങുന്ന ഒരു കഥയുണ്ടോ?
-കേള്‍ക്കുവാന്‍ ഇഷ്ടമുണ്ടെങ്കില്‍ തുടര്‍ന്ന് പറയാം.
-പറഞ്ഞു കഴിയുമ്പോള്‍ വണ്ടിക്കൂലി,ബിരിയാണിയുടെയും മദ്യത്തിന്റെയും കാശ്, പിന്നെ എന്തെങ്കിലും ഒരു സന്തോഷം...ഹ ഹ !! അതല്ലേ ഉദ്ദേശിയ്ക്കുന്നത്  ?
- അതുമാത്രമല്ല. ഒരു ചെറുകഥാകൃത്തിനു കിട്ടാവിന്ന പ്രതിഫലം തുച്ഛമാണ്. പ്രതിഫലം ഉദ്ദേശിച്ചല്ല സാര്‍ എഴുതുന്നത്‌ .എന്റെ കാര്യം തന്നെ നോക്കൂ. എത്ര ചെറുകഥകള്‍ എഴുതിയാലാണ്  പൊതുമേഖലാ സ്ഥാപനം എനിയ്ക്ക് തരുന്ന ശമ്പളമാകുന്നത്
-ശരിയാണ്. അപ്പോള്‍ ആത്മാവിഷ്ക്കാരമായിരിയ്ക്കും പ്രേരണ.
- ഒരിയ്ക്കലുമല്ല. ആത്മാവിനെ ആവിഷ്ക്കരിയ്ക്കാന്‍ നമുക്കെവിടെ ആത്മാവ്? ഇടമറുക് ആത്മാവില്ലെന്നു തെളിയിച്ചതിനു ശേഷം ആത്മാവിഷ്ക്കാരം എന്ന വാക്കുതന്നെ ഇല്ലാതായിപ്പോയി.ആപോള്‍ പിന്നെ കഥകള്‍ എഴുതുന്നത്‌ എന്തിനു വേണ്ടിയാകും? സത്യം പറഞ്ഞാല്‍ സംമാഹരിച്ചു പുസ്തകമിറക്കുമ്പോള്‍ കിട്ടുന്ന പ്രശസ്തി. തുടര്‍ന്ന് കിട്ടുന്ന അവാര്‍ഡു, കഥാകൃത്ത്‌ പുരുഷനാണെങ്കില്‍ സ്ത്രീ സുഹൃത്തുക്കളുടെ സാമീപ്യം..അല്‍പ്പം രതിയും പണവും സൌജന്യമായി വേറെ.അത്രയൊക്കെയേ ഉള്ളൂ സാര്‍.പിന്നെ സാംസ്ക്കാരിക വകുപ്പിന്റെ മരണവെടി. ഓരോ ദിവസവും ഓരോ ശവമെങ്കിലും കിട്ടനെ എന്നാണു വകുപ്പ് ആഗ്രഹിയ്ക്കുന്നത്.പക്ഷെ അതൊന്നും ആസ്വദിയ്ക്കാന്‍ നമ്മളിരിപ്പില്ലല്ലോ!
-ശരിയാണ്. നിങ്ങള്‍ അറിയപ്പെടുന്ന ഒരു കഥാകൃത്താണല്ലോ, പിന്നെയെന്തിനാണ് ഒരാശങ്ക?
- ഉണ്ട് സാര്‍ ഇരുപത്തിമൂന്ന് കൊല്ലമായി ഞാന്‍ കഥ എഴുതുന്നു. പലരും എന്റെ കഥ കിട്ടാന്‍ നെറ്റൊട്ടമോടിയിട്ടുണ്ട്.പക്ഷെ അടുത്ത കാലത്തായി ഞാനൊരു പ്രതിസന്ധി നേരിടുകയാണ്.
- എന്താണത്? പത്രാധിപര്‍ പ്രതിഫലം കുറച്ചോ?
_അതല്ല സാര്‍. പുതിയ കഥ അച്ചടിയ്ക്കണമെങ്കില്‍ അയാള്‍ക്കൊപ്പം ഒരു രാത്രി ഉറങ്ങണമെന്നു പറയുന്നു. എന്റെ മകന്റെ പ്രായമേ അയാള്‍ക്ക്‌ വരൂ.ഞാനെങ്ങനെ അത് ചെയ്യും സാര്‍? എനിയ്ക്കൊട്ടും പരിചയമുള്ള കാര്യമല്ല.
- പറഞ്ഞു വരുന്നത്?
- ഞാനൊരു മെയില്‍ ഷോവനിസ്റ്റു പന്നിയായി അറിയപ്പെടാനാണ് ജീവിതം കൊണ്ട് ശ്രമിച്ചത്.വീട്ടിലെനിയ്ക്ക് ഭാര്യയെ പേടിയാണ് സാര്‍. അല്‍പ്പം മുന്‍പ് ഞാന്‍ കടന്നു പോയത് വീട്ടില്‍ അവള്‍ നിഷ്കര്‍ഷിയ്ക്കുന്ന രണ്ടു പെഗ്ഗാണ്.എനിയ്ക്ക് ഭയമുണ്ട്. പിന്നെ ഞാനെങ്ങനെ മെയില്‍ ഷോവനിസ്ടാകും എന്നല്ലേ? കഥകളിലൂടെ. അതിനു മനസ്സാക്ഷിയുടെ ആവശ്യമില്ലല്ലോ.അതുകൊണ്ട് ഔ ഗുണമുണ്ടായി. ഫെമിനിസ്റ്റുകള്‍ എനിയ്ക്കെതിരെ തിരിഞ്ഞു. എന്റെ കഥകള്‍ കീരിയെരിയാന്‍ ആഹ്വാനം ചെയ്തു. പ്രശസ്തി വന്നു തുടങ്ങിയത് അങ്ങനെയാണ് സാര്‍.എന്നിട്ട് തെറി പറയാനെന്ന വ്യാജേന ശ്രുംഗാരിയ്ക്കും എന്റെ പുരുഷ കഥാപാത്രങ്ങളുടെ കരുത്തു അവളുടെ ഭര്‍ത്താവിനോ കാമുകനോ ജാരനോ പിമ്പിണോ ഉണ്ടായിരുന്നെങ്കില്‍ എന്ന് രഹസ്യമായി പറയും. ഒരുവള്‍ ഒരിയ്ക്കലെന്നെ ഹോട്ടല്‍ മുറിയിലേയ്ക്ക് ക്ഷണിച്ചു.അന്ന് ചെറുപ്പമായിരുന്നത് കൊണ്ട് ഞാന്‍ ചെന്ന്.എന്നെ കണ്ട മാത്രയില്‍ അവള്‍ ലജ്ജിതയായി. ലജ്ജകൊണ്ടു അവളുടെ വികാരങ്ങളെല്ലാം തണുത്തുറഞ്ഞു പോയി.അന്റാര്‍ട്ടിക്കയെക്കാള്‍ ദയനീയമായിരുന്നു അവളുടെ സ്ഥിതി. അതുകൊണ്ടെനിയ്ക്ക് തിരിച്ചു പോരേണ്ടി വന്നു. അവളാണ് എന്നോട് ആ രഹസ്യം പറഞ്ഞത്.
_എന്ത് രഹസ്യം?
- സദാസമയവും പുരുഷനെ വെറുക്കുന്നു എന്ന് പറഞ്ഞുകൊണ്ട് പുരുഷത്വത്തില്‍ അലിഞ്ഞില്ലാതെയാവുകയാണ് ഫെമിനിസ്റ്റുകള്‍! ഞങ്ങളുടെ സ്മരണയില്‍ ആണുങ്ങള്‍ മാത്രമേയുള്ളൂ' എന്നാണവള്‍ പറഞ്ഞത്. 'നിങ്ങള്‍ അതറിയുന്നുണ്ടോ' എന്നവള്‍ ചോദിച്ചു.
- അടുത്ത ഡ്രിങ്ക് ഓര്‍ഡര്‍ ചെയ്യട്ടെ?
- വേണ്ട സാര്‍ ഇനി ഒന്നുകൂടിയായാല്‍ വീട്ടില്‍ ചെല്ലുമ്പോള്‍ അതവളറിയും. 
-എന്നാല്‍ കഥാകൃത്ത്‌ പൊയ്ക്കോള്ളൂ.ഏഴു ഇരുപതിന് പാസ്സഞ്ചറുണ്ട്‌. കൃത്യമായി വീട്ടിലെത്താം. ഓട്ടോറിക്ഷ പിടിയ്ക്കേണ്ടി വരില്ല.
-അപ്പോള്‍ കഥ കേള്‍ക്കേണ്ടേ?
-നിങ്ങള്‍ പറയാന്‍ പോകുന്ന കഥ നിങ്ങള്‍ പറഞ്ഞ കാര്യങ്ങളെക്കാള്‍ ആസ്വദ്യകരമാവില്ല എന്നൂഹിയ്ക്കാവുന്നതെയുള്ളൂ.എന്തായാലും അതെഴുതി പൂര്‍ത്തിയാക്കി ആഴ്ച്ചപ്പത്പ്പിനു അയച്ചു കൊടുക്കൂ.കുണ്ടനെ ഞാന്‍ ഏര്‍പ്പാടാക്കാം.ചെലവു എന്റെ വക.
        




===========================================================
കവിത


ദുരിയാന്‍ പഴം


ഗിരിഷ് വര്‍മ്മ ബാലുശ്ശേരി
 
ശവം പോലെ നാറുമത്രേ!!
അമൃതം പോലെ സ്വാദും !!
ജീവിതങ്ങള്‍ ഇണ ചേരുമ്പോള്‍
ഈ നാറ്റവും സ്വാദും
കിട്ടാത്തത് എന്താണാവോ ?
* ഇന്തോനേഷ്യന്‍ ഫലം .
( എസ കെ പൊറ്റെക്കാടിനോട് കടപ്പാട് )


=========================================================


പരിസ്ഥിതി

നമുക്ക് പ്രകൃതിയെ അറിയാന്‍ തുടങ്ങാം

സന്തോഷ്‌ ഒളിമ്പസ്


നമുക്ക് സര്‍വവും തന്നത് പ്രകൃതിയാണ്.
മുന്നില്‍ കാണുന്നതും കേള്‍ക്കുന്നതും പ്രകൃതി തന്നെ.
വേണ്ടതെല്ലാം നല്‍കുന്നതും, നല്‍കേണ്ടതും പ്രകൃതി തന്നെ.
ആവശ്യങ്ങള്‍ അറിഞ്ഞു നല്കാന്‍ കെല്‍പ്പുള്ളതാണ്  പ്രകൃതി..
പ്രകൃതിയോടു വേണ്ടവിധം അര്‍ത്ഥന ചെയ്‌താല്‍,
പ്രകൃതി അത് കേട്ടിരിക്കും..
അതിനെ ദൈവീകമെന്നു വിശ്വാസികള്‍ക്ക് പറയാം.
അത്ഭുതകരമെന്നോ, വിശിഷ്ടമെന്നോ കാവ്യഭാഷയില്‍ പറയാം.
വ്യവസ്ഥാ നിയമം ഇങ്ങനെ ആണെന്ന്
പ്രപഞ്ച ശാസ്ത്രം ഉപയോഗിച്ചും പറയാം.


മനുഷ്യരല്ലാത്ത  ജീവികള്‍ക്ക്,
ഇതിന്മേല്‍ വിശ്വാസങ്ങളോ സംശയങ്ങളോ ഇല്ല.
പ്രപഞ്ച വികാസത്തിന്റെ നാള്‍ വഴിയിലെ പൊളിച്ചടുക്കലുകളിലൊഴികെ
അവര്‍ക്ക് ഇല്ലായ്മയും ദാരിദ്ര്യവും ഇല്ല താനും.
അവരുടെ ആവശ്യങ്ങള്‍ പരിമിതമാണ്.
അഥവാ അതൊരല്‍പ്പം കൂടുതലാണെങ്കില്‍ കൂടി
അവര്‍ ആഗ്രഹിക്കന്നത് പ്രകൃതി കൊടുത്തിരിക്കും.
അതാണിവിടുത്തെ സംവിധാനം.
അവര്‍ക്ക് വേണ്ടത് ഇവിടെ ഉണ്ടെന്ന മനോ ചിത്രം,
അവരുടെ ഉള്ളില്‍ ജന്മനാ രേഖപ്പെടുത്തിയിട്ടുണ്ട്.
അത് മാറ്റിയെഴുതാന്‍  പാകത്തിലുള്ള വിശേഷ യുക്തി
അവരെ, മനുഷ്യ സാമീപ്യത്തിലല്ലാതെ ബാധിക്കയും ഇല്ല.


മനുഷ്യര്‍ക്ക്‌,
പ്രകൃതിയെക്കള്‍, മനുഷ്യ നിര്‍മിത പരിമിത സങ്കേതങ്ങളെ ആണ് വിശ്വാസം.


അവന്‍ കണ്ടെത്തുന്ന സങ്കീര്‍ണതകളും, സങ്കേതങ്ങളും,
പ്രകൃതിയിലൊതുങ്ങുന്നത് മാത്രമാണെന്ന്
ചിന്തിക്കാന്‍ പോലും കഴിയാത്ത വണ്ണം
യുക്ത്യാന്ധത  അവനെ ഭരിക്കുന്നു.
സ്വയം സൃഷ്ടിച്ചുണ്ടാക്കിയ സങ്കേതങ്ങളിലൂടെ മാത്രമേ
തന്റെ ജീവാവശ്യങ്ങള്‍ ലഭ്യമാകൂ എന്നും,
പ്രകൃതി, നമ്മെ അറിയാത്ത ഒരു മൃതമായ സ്രോതസ്സാണെന്ന്
വരെ അവന്‍ ചിന്തിച്ചുവശായി  ക്കഴിഞ്ഞു.
അത് കൊണ്ട് തന്നെ പട്ടിണിയും, പരിവട്ടവും കഷ്ടപ്പാടും  നിറഞ്ഞ
ഒരു ആത്മ ചിത്രത്തിന്റെ ബൌദ്ധിക സ്വത്തവകാശം
മനുഷ്യന്‍ തീറെടുത്തിരിക്കുന്നു..


എന്താണിതിനൊരു പരിഹാരം..
പ്രകൃതി നാമാണെന്നും, നമ്മുടെ മനോചിത്രാനുസരണം മാത്രമേ
നാളെകളെ  നമുക്ക് മുന്നില്‍ പ്രകൃതി വരചിടുകയുള്ളൂ എന്നും അറിയണം.
കടന്നു വന്ന വഴികളിലെ പാളിച്ചകളില്‍ പശ്ചാതപിക്കണം.
നല്ലതായും ചീത്തയായും നാം പരിഗണിക്കുന്ന സര്‍വവും
പ്രകൃതി തന്നെയാണെന്ന് നാം ബോദ്ധ്യപ്പെടണം.
അത് കൊണ്ട് തന്നെ, ഒന്നിനെയും പഴിക്കാതെ,
സര്‍വതിനോടും കൃതജ്ഞാരാകണം.
നല്ലൊരു നാളെയെ പറ്റിയുള്ള വിഭാവനവും,
പ്രത്യാശയും, ഉള്ളില്‍ പിറക്കണം, വളരണം,


പ്രകൃതിയുടെ പ്രക്ഷുബ്ധത  കൂട്ടുന്ന പ്രതിരോധ പ്രവര്‍ത്തനമല്ല,
പ്രകൃതിയില്‍ നാളെയുടെ പുതു നാമ്പുകളെ ഭാവന ചെയ്തുണ്ടാകുന്ന
സൃഷ്ട്യാത്മക പ്രവര്‍ത്തികളാണ്  വേണ്ടതെന്നു നാം അറിയണം..




തുടങ്ങുകയല്ലേ?
എന്ത് പറയുന്നു?


=================================================


കവിത

വെറുതെ കൊറിക്കാന്‍ചില കടലമണികള്‍

ഉസ്മാന്‍ ഇരിങ്ങാട്ടിരി


1
ഇന്ന് ഉമ്മറകത്തും
ഉമ്മ ഉമ്മറത്തും.!

2
കൂടെ പൊറുക്കാന്‍
കൂടെക്കൂടെ പൊറുക്കണം

3
പാചകറാണി മാരെക്കാള്‍ ഇന്നുള്ളത്
വാചക റാണിമാരാണ്

4
നോളെജും ഏജും ഏറെ ഉണ്ടായിട്ടെന്ത് ?
ആള് നോളയാണെങ്കില്‍!

5
മെയ് വഴക്കം മാത്രം പോര
മൊഴി വഴക്കം കൂടി വേണം

6
നിവൃത്തിക്ക് പ്രവൃത്തി
പ്രവൃത്തിക്ക് വൃത്തി
വൃത്തിയുള്ള പ്രവൃത്തിക്ക്
പ്രവൃദ്ധി.!

7
മഴയിലഴുകി വഴുതും വഴിയിലൂടിഴയും
പുഴുവിനും വഴിയുമഴക് !

8
പുക വ്യാപകമാവുന്നതിനെക്കാള്‍ അപകടമാണ്
പക വ്യാപകമാവുന്നത്

9
തലക്കെട്ട്‌ പോയാലും
തല കെട്ട് പോകരുത്

10

ആധിപത്യത്തിന്
ആധി പഥ്യം

11
ആഗ്രഹമുണ്ടെങ്കില്‍
ആ ഗ്രഹത്തിലും എത്താം.

12
അരുതുകള്‍ കൂടുതലരുത്

13
ഉന്നയിക്കാന്‍ പ്രയാസമില്ല ;
നിന്നു നയിക്കാന്‍ പ്രയാസം തന്നെ!

14

ദേശക്കൂറെറെ വേണം
ദേഷ്യത്തോട് കൂറ് വേണ്ടേ വേണ്ട

15

നട പടി നന്നായാല്‍
നടപടി നന്നാവുമോ?
16

ഉയരത്തിലെത്താനെന്തിനുയരം?
17

സുനാമിക്കെന്തു ബിനാമി?
18

തുക്കടാ പോലീസും പറയും:
തൂക്കെടാ..!

19

ഇരുട്ടില്ലായിരുന്നെങ്കില്‍
ഈ ലോകം ഇതിലേറെ ഇരുട്ടിയേനെ.

20
സ്തുതി പാഠകരാവാന്‍ പ്രയാസമില്ല
സ്തുതിക്കപ്പെടാന്‍ പെടാപാട് തന്നെ.

21
വിലയിരുത്താം
വിലയിടിക്കരുത്


=====================================================


കഥ

കടങ്കഥ 

മേപ്പന്‍കോട് വിദ്യാധരന്‍

   ആഫ്ടര്‍കെയര്‍ ഹോമിന്റെ വാര്ഷികൊല്സവം കഴിഞ്ഞു ടൌണിലെത്തുമ്പോള്‍ വണ്ടി ബ്രേക്ക് ഡൌന്‍ണായി. ഒരു സഹായിയെയും കൂട്ടി വര്‍ക്ക് ഷോപ്പ് അന്വേഷിച്ചു നടക്കുമ്പോള്‍ നിന്നെ കണ്ടുമുട്ടി.തികച്ചും അവിശ്വസനീയ സാഹചര്യത്തില്‍.
നിന്നോടൊപ്പമുണ്ടായിരുന്നവര്‍ നഗരത്തിലെ നിശാഗന്ധികളാണെന്നറിയുമ്പോള്‍ ദൃശ്യശ്രാവ്യസംവിധാനങ്ങളടഞ്ഞു  ഞാന്‍ നിശ്ചലനായി നിന്ന്. നിന്റെ നുണക്കുഴികളുടെ ചന്തം നുണയാന്‍ കൊതിച്ച നയനങ്ങള്‍ എന്തും ചുട്ടെരിയ്ക്കാന്‍ പോന്ന തീപ്പന്തങ്ങളായി പരിണമിച്ചു.
ക്ഷമിയ്ക്കൂ ബാലേട്ടാ...ഒരിയ്ക്കലും പ്രതീക്ഷിച്ചതല്ല...പശ്ചാത്താപത്തിന്റെ കറപുരണ്ട ശബ്ദം കയറ്റം കയറിവന്ന ഓട്ടോറിക്ഷയുടെ ഇരമ്പലില്‍ അലിയുന്നേരം കമ്പിക്കാലിന്‍ചോട്ടില്‍ വേരോടിയ കാലടികള്‍ പിഴുതെടുത്ത് ഞാന്‍ പിന്തിരിയാന്‍ തിടുക്കം കാട്ടി.
കഴിയുമെങ്കില്‍ എന്റെ കഥ കൂടി....
നിന്റെ മുഴുമിയ്ക്കാത്ത വാക്കുകളില്‍ പരിഹാസത്തിന്റെ ചുവയുണ്ടായിരുന്നു.ദൂരെ തെരുവ് വിളക്കിന്റെ അരണ്ടവെളിച്ചത്തില്‍ ഒരു കറുത്ത മരുകായി നിന്റെ വാഹനം മറയുംവരെ   ഞാന്‍ സ്ഥലകാല ബോധമറ്റുനിന്നു. ഇരുട്ടില്‍ ഒരു മരക്കുറ്റി പോലെ....
സംഭവം കഴിഞ്ഞിട്ട് മാസങ്ങള്‍ പലതു കഴിഞ്ഞു. നിന്റെ കഥയെഴുതാനാരംഭിയ്ക്കുമ്പോള്‍ ഞാന്‍ വേണ്ടാത്ത ചിന്തയില്‍ ചിന്നി ചിതറും.വെറും ഞാനല്ല.ഒരിയ്ക്കല്‍ നിന്റെ എല്ലാമായിരുന്ന ഞാന്‍.ആരംഭം എപ്പോഴെന്നറിയില്ല.എട്ടാം ക്ലാസില്‍ തോറ്റു പഠിച്ച നിന്റെ ട്യൂഷന്‍ മാഷായി കടന്നു വരുന്നേരം നിന്നില്‍ ആകര്‍ഷണീയമായി അധികമൊന്നുമുണ്ടായിരിന്നില്ല ഗോതമ്പിന്റെ നിറമുള്ള നിന്റെ കിളുന്നു തുടയില്‍ കാമധേനുവിന്റെ അര്‍ത്ഥം പറയാത്തതിനു ചൂരല്‍ കൊണ്ട് ചോരപൊടിയിച്ച സംഭവം.
നിന്റെ കണ്ണീരടങ്ങാന്‍ ആഴ്ചകള്‍ വേണ്ടിവന്നു.
തികഞ്ഞ സഹതാപത്തിലൂടെ നീ എന്നിലേയ്ക്ക് നീന്തികയറുമ്പോള്‍ കാലം നമുക്കനുകൂലവും പ്രായം അനിയന്ത്രിതവുമായിരുന്നു.
മാസങ്ങള്‍ കഴിയുംതോറും ട്യൂഷന്‍ പുരോഗമിച്ചു.പാഠവസ്തുതകളില്‍  നിന്നു പാഠ ഇതര  വിഷയങ്ങളിലേയ്ക്ക്‌. കണക്കില്‍ നിന്നു കണക്കുകൂട്ടലുകളിലെയ്ക്ക് .
പത്താം ക്ലാസിലെ നിന്റെ തോല്‍വിയെക്കാള്‍ എന്നെ മുറിവേല്‍പ്പിച്ചത് നിന്റെ അച്ഛന്റെ അകാലനിര്യാണമായിരുന്നു.അതില്‍പിന്നെ അധികനാള്‍ ഞാന്‍ അവിടെ തങ്ങിയില്ല. കാരണം നിന്റെ അമ്മ നന്നേ ചെറുപ്പം.  നിന്നെക്കാള്‍ ആര്‍ത്തിയോടെ അവര്‍ എന്നെ കൊത്തിവിഴുങ്ങാന്‍ തക്കം പാര്‍ത്തതു പലപ്പോഴും  ഞാന്‍ കണ്ടില്ലെന്നു ഭാവിച്ചു.എല്ലാ തന്ത്രങ്ങളും പരാജയപ്പെട്ടപ്പോള്‍ അവര്‍ എന്നെക്കുറിച്ച് അപവാദങ്ങള്‍ പറഞ്ഞുണ്ടാക്കി.നീയില്ലാത്ത തക്കം നോക്കി ഞാനവരെ...നേരറിയാതെ നീയും പിണങ്ങി. നിരപരാധിത്വം തെളിയിയ്ക്കാന്‍ കഴിയാതെ ഞാന്‍ വല്ലാതെ കുഴങ്ങി...പിന്നെ സ്ഥലം മാറ്റമായിരുന്നു എന്റെ ഏക മാര്‍ഗം.ആ വേര്‍പാട് നിന്നെ ഒട്ടും വേദനിപ്പിച്ചില്ല. പക്ഷെ നിന്റെയമ്മ അനിയത്രിതമായി പൊട്ടിക്കരഞ്ഞു.അഴിഞ്ഞുലഞ്ഞ മനസുമായി ആഴ്ചകളോളം ആശുപത്രിയില്‍ പ്രവേശിയ്ക്കപ്പെട്ടു.   പറ്റിപ്പോയ തെറ്റിന് പ്രായശ്ചിത്തം ചെയ്യാന്‍ അവര്‍ ഒരുക്കമായിരുന്നു.പക്ഷെ ഞാന്‍ ഒന്നിനും പ്രതികരിച്ചില്ല.
എല്ലാത്തിനും ഒരു പരിഹാരം എന്നെന്നേയ്ക്കുമായി ഒരു വേര്പിരിയലായിരുന്നു. കഴിഞ്ഞതൊക്കെ മറന്നു പട്ടണത്തിലെ വാടകമുറിയില്‍ താമസിച്ചു ഓര്‍മ്മകള്‍ തേട്ടി വയ്ക്കുമ്പോള്‍ നിന്നെ കാണണമെന്ന് പലതവണ ആഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍ ആരോടൊക്കെയോ വാശിതീര്‍ക്കുംമട്ടിലുള്ള  നിന്റെ അപഥസഞ്ചാരവാര്‍ത്തകള്‍  എന്നെ പിന്തിരിപ്പിച്ചു.
കഴിഞ്ഞതൊക്കെ മറക്കാന്‍ ശക്തി സംഭരിച്ചു മനശാന്തിയ്ക്കായി എന്തൊക്കെയോ കുത്തിക്കുറിച്ചു.കഥയും കവിതയും നാടകവും.... സൃഷ്ടികളില്‍ നിന്റെ അന്തര്‍ദാഹവും  എന്റെ നിസഹായതയുമുണ്ട്.എന്നാല്‍ നീയെന്നെ കഥാപാത്രമില്ല...കാലങ്ങള്‍ക്കുശേഷം നമ്മള്‍ വീണ്ടും കണ്ടുമുട്ടും വരെ .....
പ്രിയമുള്ള ഷേര്‍ളി....
ഒരിയ്ക്കല്‍ എന്റെതുമാത്രമാകാന്‍  കൊതിച്ച നീ ആരുടേതുമാകാത്തതില്‍  ഞാന്‍ അതീവ ദു:ഖിതനാണ് . നിന്റെ മാറ്റത്തില്‍ എനിയ്ക്ക് പങ്കില്ലെന്ന് പറഞ്ഞൊഴിയാന്‍ ഞാന്‍ തീര്‍ത്തും അശക്തന്‍. എങ്കിലും ഇത്തരത്തില്‍ ഒരു മാര്‍ഗ്ഗം സ്വീകരിയ്ക്കാന്‍ നിന്നെ പ്രേരിപ്പിച്ച സാഹചര്യ ത്തെക്കുറിച്ച്  എത്ര ചിന്തിച്ചിട്ടും  മനസിലാകുന്നില്ല  .എന്നില്‍ നിന്നു നീ പഠിചതു സ്നേഹത്തിന്റെ  ബാലപാഠങ്ങള്‍  ഇന്ന് ചൊല്ലിയാടുന്നതു  വെറുപ്പിന്റെ കപട തന്ത്രങ്ങള്‍ . കമ്പോളങ്ങളില്‍ നിന്നു കമ്പോളങ്ങളിലേയ്ക്ക്  കടന്നുകയറുമ്പോള്‍ നീ സ്വന്ത മാക്കിയത് വഞ്ചനയും ചതിയും മാത്രം. ഇന്ന് നീ നഗര പ്രാന്തങ്ങളില്‍ വിട്ടഴിയ്ക്കുന്നത് അന്ന് ഞാന്‍ ഉരുവിട്ട് പഠിപ്പിച്ച വശ്യ തന്ത്രത്തിന്റെ പരിഷ്കരിച്ച പതിപ്പുകള്‍ .പെണ്‍വാണിഭക്കാര്‍ക്കും   പെനയുന്തുകാര്‍ക്കും നീ പ്രചോടനമായിരിയ്ക്കും. പക്ഷെ നിന്റെ കഥ മാത്രം ആര്‍ക്കുമറിയില്ല. ഏറെ ക്കുറെ മനസ്സിലാക്കിയിട്ടുള്ളത് ഞാന്‍ മാത്രം. എന്നാല്‍ എനിയ്ക്കത് അക്ഷരത്തിലാക്കനാവില്ല  . അഥവാ എഴുതിയാല്‍ തന്നെ ആദിയും അന്ത്യവുമില്ലാത്ത കടംകഥ പോലെ അപൂര്‍ണ്ണവും.
പ്രീയമുള്ള ഷേര്‍ളി... എന്നോട് ക്ഷമിയ്ക്കു ...നിന്റെ കഥ മാത്രം  എനിയ്ക്ക് എഴുതാനാവില്ല  ഇപ്പോള്‍ മാത്രമല്ല  .മേലില്‍ ഒരിയ്ക്കല്‍ പോലും.......


===========================================================

കവിത 


നഗ്നരായവര്‍ വിശക്കുന്നവര്‍...


രതീഷ്‌ കൃഷ്ണ

പെട്ടെന്ന്
ഒരിടിമുഴങ്ങുന്നു...
നഗരം
പാതിരാത്രിയില്‍
ഞെട്ടിയുണരുന്നു...!
സൌധങ്ങളില്‍...
മെത്തകളില്‍...
സുഖനിദ്രയില്‍...

സന്ദേഹത്തോടെ
ജാലകവിരി നീക്കി
അവര്‍
തെരുവിലേക്ക് നൊക്കുന്നു...?
അവിടെ അവര്‍
ഒരു ഉത്സവം കാണുന്നു...!!!

ഒരു ജനത...
വസ്ത്രമില്ലാത്തവര്‍...
ഭക്ഷണമില്ലാത്തവര്‍...!
സ്ത്രീകള്‍...
കുട്ടികള്‍...
വൃദ്ധര്‍...
യുവാക്കള്‍...!

അനന്തരം
സൈറണുകള്‍
വെടിയൊച്ചകള്‍
നിലവികള്‍...
ടിവിയില്‍
തെരുവിലെ
നായാട്ടിന്‍റെ
ലൈവ്ഷോ കണ്ട്
കളിത്തോക്കുകൊണ്ട്
തന്തയേയും
തള്ളയേയും
വെടിവയ്ക്കുന്ന
കുട്ടികള്‍...

ഒടുവില്‍
തെരുവിലെ
ശബ്ദങ്ങള്‍ നിലക്കുന്നു...
അവര്‍
വിരസതയോടെ
ടിവി ഓഫാക്കുന്നു...
ജനാലകളടയ്ക്കുന്നു...
ജാലകവിരി
നിലാവെളിച്ചത്തെ
മറയ്ക്കുന്നു...!

തെരുവു വീഥികളെ
ചുവപ്പിച്ച
ചോരയ്ക്കുമുകളിലൂടെ
ആഡംബര
കാറുകളോടുന്നു...

ചാട്ടവാറുകളുടെ ശബ്ദം...
ക്രൂരമായ
കാല്‍പ്പെരുമാറ്റം...
ഇനിയും തീരാത്ത
അടിമകളുടെ കൂട്ടം...
അവരിലൊരാള്‍
തിരിഞ്ഞു നില്‍ക്കുന്നു...
ഇടിമുഴങ്ങുന്നു...
ഒരു ജനത
അട്ടഹസിക്കുന്നു...
ഒരു രാജ്യം
ഞെട്ടിവിറയ്ക്കുന്നു...
ഒരു കടല്‍
ഇരമ്പിയാര്‍ക്കുന്നു...
നഗ്നരായവര്‍...
വിശക്കുന്നവര്‍...

==================================

ചിന്തയിലൂടെ .....

രാമായണം- ഒരു ചാവേര്‍ ഗാഥ

സി എന്‍ കുമാര്‍ ദ്രാവിഡന്മാരുടെമേല്‍ ആര്യന്മാര്‍ നേടിയ ആധിപത്യത്തിന്റെ  ബാക്കിപത്രം രാമായണമായി നാം വായിച്ചാസ്വദിക്കുന്നു. പണ്ട് മുതല്‍ തന്നെ വിധേയരായ   ഒരു ജനതയുടെ  ആത്മരോദനം രാമായണത്തിന്റെ വരികള്‍ക്കിടയില്‍ ഗോപ്യമായിരിക്കുന്നത് തിരിച്ചറിയപ്പെടാതെ  പോകരുത്.  കിഴക്കന്‍ യൂറോപ്പിലെ  പുല്‍മേടുകളില്‍ നിന്നും കാലികളെ മേച്ചും നായാടിയും ഹിമാലയന്‍ മലമ്പാതകളിലൂടെ ഭാരതത്തിലേയ്ക്കെത്തിയവര്‍   തങ്ങളേക്കാള്‍  മെച്ചപ്പെട്ട  ജീവിത നിലവാരം പുലര്‍ത്തുന്ന ദ്രാവിഡന്മാരുടെ പുരികളും പത്തനങ്ങളും കയ്യേറി. പൊതുവേ സമാധാന ശീലരായ ദ്രാവിഡന്മാര്‍ ഭൂരിപക്ഷവും ഭാരതത്തിന്റെ  തെക്ക് ഭാഗത്തേയ്ക്ക് പലായനം ചെയ്യപ്പെടുകയും ചെറിയൊരു ശതമാനം ദ്രാവിഡന്മാര്‍  ആര്യന്മാരുമായി സന്ധിചെയ്തു  അവിടെത്തന്നെ  അടിമത്വം  സ്വയം ഏറ്റുവാങ്ങുകയും ചെയ്തു. നാമിപ്പോഴും രാമായണത്തെ ഭക്തിപൂര്‍വ്വം വായിയ്ക്കുകയും രാമന്റെ അപദാനങ്ങള്‍ കേട്ട് സായൂജ്യമടയുകയും ചെയ്യുന്നു. എന്നാല്‍ ഒരു സാഹിത്യസൃഷ്ടി എന്നതിലപ്പുറം  രാമായണം ഒരു ചാവേര്‍ ഗാഥ കൂടിയാണെന്നും അത് വായിയ്ക്കപ്പെടുന്നതിലൂടെ  നാം സ്വയമേവ നേടിയ അടിമത്വത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. 


ഞാന്‍ രാമായണത്തിന്റെ ഭക്തി പാഠത്തെയല്ല, ഏതൊരു കൃതിയും അത് രചിക്കപ്പെടുന്ന കാലഘട്ടത്തിന്റെ അനുരണനങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുമെന്ന കാഴ്ചപ്പാടിന്റെ തലത്തില്‍ നിന്നുകൊണ്ടാണ് വായിക്കുവാന്‍ ശ്രമിക്കുന്നത് . അവിടെ ചട്ടിയും കലവുമെന്ന ഉപമ അനുയോജ്യമല്ല.ദ്രാവിഡന്‍ എന്നാല്‍ അധ്കൃതനാനെന്ന ധാരണ ശരിയല്ല. ഏറ്റുവും ഉന്നതമായ സാംസ്ക്കാരിക നിലവാരമാണ് ദ്രാവിഡനുണ്ടായിരുന്നത്

====================================================================================.

ഓര്‍മ്മകളിലൂടെ ...

നിലാവ് തോല്‍ക്കുന്നേരം ....

സിയഫ് അബ്ദുല്‍ഖാദിര്‍


"പൈസ ബാക്കിയുണ്ട് ,പടക്കം വാങ്ങിയാലോ ?"അഷി എന്നോട് തിരക്കി .കുറച്ചു ആലോചിച്ചു ഞാന്‍ മറുപടി പറഞ്ഞു. "വേണ്ട ;അമ്മ വഴക്ക് പറയും "എനിക്ക് അത് ഉറപ്പായിരുന്നു ."അതിനല്ലേ ചങ്ങായീ അന്നോട്‌ ചോദിച്ചത് ,നീയാവുമ്പോള്‍ അമ്മ ഒന്നും പറയില്ല ".അഷി അമ്മയുടെ മനശാസ്ത്രം മുഴുവന്‍ പഠിച്ചിട്ടുണ്ട് ,പക്ഷെ എന്തോ എനിക്ക് ധൈര്യം വന്നില്ല ,സ്നേഹം ആണെങ്കിലും വഴക്ക് ആണെങ്കിലും അമ്മ ഞങ്ങളോട്‌ പക്ഷാഭേദം കാണിക്കാറില്ല .ധൃതിയില്‍ ഞങ്ങള്‍ നടന്നു ,
മോങ്ങത്തെക്കുള്ള ബസ്‌ പോയിരുന്നു ,പത്തു മുപ്പത്തഞ്ചു പേര്‍ കയറിയ ശ്വാസം വിടാന്‍ ഇടയില്ലാത്ത ജീപ്പില്‍ ഞാന്‍ മൂക്ക് പുറത്തിട്ടു എങ്ങനെയെങ്കിലും ജീവന്‍ കാത്തു .അഷിയും വേറെ പലരും വവ്വാലുകളെ മാതിരി ജീപ്പിന്‍റെ പുറത്ത് തൂങ്ങിക്കിടന്നു ,ഡ്രൈവറുടെ തലയും വാലുമെല്ലാം പുറത്തായിരുന്നു.ഗീര്‍ മാറ്റാന്‍ സീറ്റില്‍ ഇരിക്കുന്ന ആരോടെങ്കിലും പറയും . ഒഴുക്കൂര്‍ എത്തുമ്പോ നേരം സന്ധ്യ ആകാറായിരുന്നു.പച്ചക്കറികള്‍ നിറച്ച ബാഗ്‌ തൂക്കിപ്പിടിച്ചു ഞങ്ങള്‍ ഓടി .വെറ്റില തോട്ടം നനക്കുന്ന കാക്ക പറഞ്ഞു ",സൂക്ഷിച്ചുഓടി പോകീന്‍ മക്കളെ;ബീഗും "..ഞങ്ങള്‍ക്ക് അതൊന്നും കേള്‍ക്കാന്‍ നേരമുണ്ടായില്ല .
ഷൈനിവന്നിട്ടുണ്ടായിരുന്നു ,"പടക്കം വാങ്ങിയോ ഏട്ടാ"
.ഇവന്‍ സമ്മതിക്കണ്ടേ "?അഷി എന്നെ നോക്കി പറഞ്ഞു ,നീ ആടിന് വെള്ളം കൊടുക്ക്‌ ,ഞങ്ങള്‍ ദാ വരാം" ഷൈനിയോട് അങ്ങനെ പറഞ്ഞു മുറ്റത്തേക്കിറങ്ങി അഷിയും ഞാനും .ആട്ടിന്‍ കൂടിനടുത്ത് നിന്നും മുളകൊണ്ടുണ്ടാക്കിയ ഏണിഎടുത്തു അഷി . ഏണി പിടിക്കാന്‍ മടിച്ചു നിന്ന എന്നെ അഷി ശകാരിച്ചു ,"ഒന്ന് പിടിച്ചാ ചങ്ങായീ ,അണക്കും കൂടീട്ടാ ". എനിക്കും ഒന്നും മനസ്സിലായില്ലെങ്കിലും ഞാനും കൂടി .പള്ളിയാലിലെ ഈന്തിന് താടി വന്ന മാതിരി ഒരു തേന്‍ കൂട് ഉണ്ടായിരുന്നു .അതിനു ചുറ്റും വിശ്രമമില്ലാതെ പറക്കുന്ന തേനീച്ചകള്‍ .പുക വലിക്കാത്ത അഷി അത് വലിക്കുന്ന എന്നെ നോക്കി നിര്‍ത്തി സിഗരറ്റ് കൊളുത്തി ആ തേന്‍ കൂട്ടിലേക്ക് പുകയൂതി ."നീ വലിക്കുമോ .എവിടുന്നാ ഇത്?"ഞാന്‍ ചോദിച്ചു . "പോടാ .ഇത് ചന്ദ്രമ്മാമ കഴിഞ്ഞ തവണ മറന്നു വെച്ച് പോയതാ '"അവന്‍ മെല്ലെ മെല്ലെ തേന്‍ കൂട്ടില്‍ നിന്ന് ഒരു അട വിടുര്‍ത്തിയെടുത്തു .
:കുത്ത് കിട്ടീന്നു തോന്നണു ";അഷി കൈ തടവി .അവന്റെ മണി കണ്ടത്തില്‍ ഒന്ന് രണ്ടു ചുവന്ന പാടുകള്‍ കാണാമായിരുന്നു .ഞങ്ങള്‍ ഒരു സ്റ്റീല്‍ പ്ലേറ്റില്‍ അവന്‍ വളരെ ശ്രദ്ധയോടെ പിഴിഞ്ഞൂറ്റിയ തേന്‍ കുടിക്കാന്‍ ആരംഭിച്ചു ."കുറവാ , കുറച്ചു ദിവസം മുന്‍പ് എടുത്തതേയുള്ളൂ ; .അതാവും"അഷി എന്നെ സമാധാനിപ്പിക്കാന്‍ എന്നോണം പറഞ്ഞു .തേന്‍ കണ്ടടുത്തു വന്ന ഷൈനിയുടെ നാവില്‍ ഒന്നോ രണ്ടോ തുള്ളി ഉറ്റിച്ചു ബാക്കി മുഴുവന്‍ ഞങ്ങള്‍ മാട്ടി.ദൂരേന്നു അമ്മ വരുന്ന നിഴല്‍ കാണ്‍കെ ഞങ്ങള്‍ പാത്രം കഴുകി വെച്ച് നല്ല കുട്ടികള്‍ ആയി . " പച്ചക്കറിയൊക്കെ വാങ്ങ്യോ അഷിയെ"എന്ന് ചോദിച്ചു കൊണ്ടാണ് അമ്മ വന്നു കയറിയത് തന്നെ ."ഉം ,ബാക്കി കാശിനു പടക്കം വാങ്ങാന്‍"...അഷി പൂര്‍ത്തിയാക്കാതെ തല ചൊറിഞ്ഞു ."വാങ്ങാരുന്നീല്ലേ"വാത്സല്യപൂര്‍വ്വം എന്നെ നോക്കി അമ്മ ചോദിച്ചു ,പക്ഷെ ഞാന്‍ ആണ് സമ്മതിക്കാതിരുന്നതെന്ന് അഷി എന്ത് കൊണ്ടോ പറഞ്ഞില്ല .ഒരുപാട് തളര്‍ന്നും വെയിലത്ത് നടന്നു കുഴഞ്ഞും ഒക്കെയാണ് വന്നതെങ്കിലും അമ്മ ഉടനെ അടുക്കളയിലേക്കു പോയി .
"ദീപം .ദീപം "ഷൈനി ദിക്കുകള്‍ക്ക് നാളം കാട്ടി ഉമ്മറത്തെ വിളക്കുതെളിച്ചു .അവള്‍ അകത്തേക് പോവും മുന്പ് അഷി അത് അണച്ചു,"പവര്‍ സേവിംഗ് "."എന്താ കറന്റ്‌ ചാര്‍ജ് ,നിനക്ക് വെട്ടം വേണോ ?" " ഊഹും" ,ഞാന്‍ തലയാട്ടി."ഷെമിയുടെ വീട്ടില്‍ പടക്കം പൊട്ടിക്കാന്‍ ആരംഭിച്ചിരുന്നു."നമുക്കും വാങ്ങാമായിരുന്നു ",എനിക്ക് നല്ല വിഷമം തോന്നിത്തുടങ്ങിയിരുന്നു .പക്ഷെ ഇനി കൊണ്ടോട്ടിക്ക് പോക്ക് നടക്കുന്ന കാര്യമല്ല .ഞാന്‍ ഒന്നും മിണ്ടിയില്ല .എന്ത് പറഞ്ഞാലും അവന്‍ എന്നെ തിന്നും .ഞാന്‍ കാരണം അവരുടെ സന്തോഷം കൂടി ..".യ്യെന്താ മൈക്ക് ഓഫാക്കിയത്?"അഷി ചോദിച്ചു .ദൂരെ മലമുകളില്‍ പെട്ടെന്ന് ഒരു തീനാളം പടര്‍ന്നു പൊന്തി .ഞാന്‍ അങ്ങോട്ട്‌ നോക്കുന്നത് കണ്ട്‌ അഷി പറഞ്ഞു ."അത് ആ കള്ളന്‍ ഹരി ആയിരിക്കും .ഓന്‍ ആമയെ ചുടുവാണ് ."ഞാന്‍ നിശബ്ദനായിരുന്നു .തൊടിയില്‍ നിലാവ് സാവധാനം മരങ്ങള്‍ക്കും ആട്ടിന്‍ കൂടിനും ഇടയിലൂടെ ഇഴഞ്ഞു പോയി .പിറ്റേന്ന് വിഷു ആയിരുന്നു ..

===================================================

കവിത 

കാഴ്ചശീവേലി 


സി എന്‍ കുമാര്‍

കാഴ്ചശീവേലിയ്ക്കു നേരമായി
നേരറിഞ്ഞോരെന്റെ കാണിക്ക കൂടി
സ്വീകരിച്ചീടുക....

ദുഃഖം കടഞ്ഞു കരിഞ്ഞ മനസുമാ-
യമ്മയേതോ ദിങ്‌മുഖത്തിങ്കല്‍ മൂര്‍ച്ചിയ്ക്കവേ;
ആരാണിന്നലെ മുള്‍മുന കൊണ്ടെന്‍
നെഞ്ചകം കീറിമുറിച്ചത്?
ആരാണിന്നലെയെന്നയല്‍ വീടിനു
തീ കൊളുത്തിപ്പിന്നെ പൊട്ടിച്ചിരിച്ചത്?
ഏതൊരു തേര്‍ചക്രമാണെന്റെ യുണ്ണിയുടെ
തല തകര്‍ത്തീവഴി പോയത്?

വിധവയാം ജാനകി മിഥിലയിലേയ്ക്കു  മടങ്ങി
സരയുവില്‍,രാമന്റെ തലയറ്റതാരുടല്‍ വീര്‍ത്തു പൊങ്ങി.
ഒന്നല്ലൊരായിരം കഴുകുകള്‍ വട്ടമി-
ട്ടാര്‍ത്തു പറക്കുന്ന വിണ്ണില്‍ നിറയുന്നു
കാറുകള്‍; സീതാ ഹൃദയവും.
താമസാതീരത്തു വാല്മീകി നില്‍ക്കുന്നു
തിരികെ വാങ്ങീടുവാന്‍,
രാമായണവും രാമനെയും.

കാലം കണികളുമേറെയൊരുക്കി-
യിതിഹാസതാളുകളെഴുതി മറിയ്ക്കവേ;
തമ്മില്‍ കൊലവിളിച്ചെന്തിനെന്നറിയാതെ
ഹൃദയവും വെട്ടിപ്പകുത്തു പിരിഞ്ഞുപോം
ലവകുശന്മാരെ കണ്ടും മനം നൊന്തുകേഴും 
ധരയിതിലിത്തിരി നേരം  
മൃതി വന്നെത്തും വരേയ്ക്കുള്ള ദൂരം
സ്വസ്ഥതയിലാണി തറയ്ക്കുന്ന 
സംഭവക്കുരിശും ചുമന്നീ
മലമുകളെത്തി നാം നില്‍ക്കവേ;
സത്യമെന്നാണ് ക്രൂശിതമായാത്?
സ്നേഹമെന്നാണ് കള്ളമായ്ത്തീര്‍ന്നത്‌?

കത്തും മണല്‍ക്കാട്ടിലൊരു  ശവം
കാക്കകള്‍ കൊത്തുന്നു, പിറ്റേപ്പുലരിയി
ലറിയുന്നത,ന്ത്യപ്രവാചകന്‍,
അരുകിലൊരു കീറപ്പറു‍ദയു-
മുടഞ്ഞ വളകളുമുറുമാലുമുണ്ടായിരുന്നു പോല്‍.
അകലെയായിപ്പോഴും കേള്‍ക്കുന്നു
കാട്ടുചെന്നായ്ക്കളുടെയാര്‍പ്പുവിളികളു-
മാനന്ദഘോഷവു,മെല്ലാം തകര്‍ന്നൊരു
പെണ്ണിന്റെ തേങ്ങലും.
സപ്നങ്ങളൂഷരമാക്കുന്ന സന്തൂക്കുമേറ്റിയീ
നാട്ടുപാതയിലൂടെ വരുന്നവര്‍,
എരിയുന്ന കയ്യുകള്‍ കൊണ്ടീപ്പുരങ്ങള്‍ക്ക്
ചിതയുമൊരുക്കി മുന്നേറവേ;
ഏതഗ്നിശൈലമതാന്ധവിഷലാവ-
യൊഴുകിപ്പരന്നുവോ?
ഏതേതു കണ്‍കളില്‍ കാടത്ത-
മുരുകിയുയര്‍ന്നുവോ?

കവിയൊരാള്‍ കവലയില്‍ ഭ്രാന്തമായ്
സ്നേഹഗീതങ്ങള്‍ പാടിനില്‍ക്കുന്നു.
കലുഷ ഭൂമിയില്‍ മമത പൂത്തീടുവാന്‍,
കണിയൊരുക്കുവാന്‍, കാടകറ്റീടുവാന്‍.
ഏതു ദിക്കിലാണമ്മ നില്‍ക്കുന്നത്?
ഏതു ഹൃത്തിലാണമ്മയിരിപ്പത്?
കേട്ടുനിന്നു ചിരിപ്പൂ  പരിഷകള്‍,
കല്ലെറിയുന്ന പാപഹിമാലയര്‍. 
കൂട്ടിലാക്കീടുവാന്‍,കുരുതിയ്ക്കുഴിയുവാന്‍;
ചാരത്തു തോക്കുമായ് ഗാട്ടുകാര്‍ നില്‍ക്കവേ;
അമ്മേ...സ്വീകരിച്ചീടുക,ഈ സ്നേഹതനയന്റെ
ശീവേലി കൂടി.........
============================================================

അടുത്ത ലക്കത്തില്‍
ബിപിന്‍ ആറങ്ങോട്ടുകര, ഷാഹുല്‍ ഹമീദ്  പേരകം. ദിലീപ്സാജിത അബ്ദുല്‍റഹിമാന്‍, ഗീത രാജന്‍, വി.മുരളീധരന് ‍താരാപ്പൂര്‍.തുടങ്ങിയവര്‍ എഴുതുന്നു
നെല്ലുള്ളിക്കാരന്‍, മനോജ്‌ കുമാര്‍,

*************************************************************************
മലയാളഭൂമികയിലെയ്ക്കുള്ള സൃഷ്ടികള്‍ അയയ്ക്കേണ്ട വിലാസം malayalabhoomika@gmail.com ... സൃഷ്ടിയോടൊപ്പം സ്വന്തം ഫോട്ടോയും അയയ്ക്കുക

**************************************************************************