സ്വാസ്ഥ്യം കെടുത്തുന്ന ഓര്മപ്പെടുത്തലുകള്
ഇളവൂര്‍ ശ്രീകുമാര്‍
മൗനം മഹത്തായ ഒരു കലയാണ്. ഉദാത്തമായ ഒരു മാനസികാവസ്ഥയാണ്. മൗനം വാക്കുകളെക്കാള്‍ മഹത്തരമാണെന്ന ഉപനിഷദ്വാക്യം അതിന്റെ വ്യാപ്തിയും കരുത്തും വ്യക്തമാക്കുന്നു. ഇതെല്ലാം മൗനത്തിന്റെ സൃഷ്ടിപരവും സര്‍ഗ്ഗാത്മകവുമായ വശങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. അതിനപ്പുറം മൗനത്തിന്റെ അര്ത്ഥവ്യാപ്തിയെന്താണ്? മൗനം വാക്കുകള്‍ക്ക് വഴി മാറേണ്ട സന്ദര്‍ഭം വരുന്നതെപ്പോഴാണ്? മൗനം വിപത്തും അപരാധവുമായി മാറുന്ന സാഹചര്യങ്ങളേതൊക്കെയാണ്? ഈ ചോദ്യങ്ങളെ ശക്തവും വിട്ടുവീഴ്ചയില്ലാത്തതമായ നിലപാടുതറയില്‍ നിന്നുകൊണ്ട് വിശകലനത്തിനും വിചാരണയ്ക്കും വിധേയമാക്കുകയാണ് ശ്രീ. പ്രസന്നരാജന്റെ `മൗനം കുറ്റകരമാകുന്നു' എന്ന പുതിയ പുസ്തകം.
സാഹിത്യ വിമര്‍ശകനായ പ്രസന്നരാജന്റെ വഴിമാറിനടപ്പാണ് ഈ കൃതി. വിമര്‍ശന കലയില്‍ ആള്‍ക്കൂട്ടത്തില്‍നിന്നും ദൂരെമാറിനടക്കുന്ന ഈ എഴുത്തുകാരന് എന്തിനാണ് ഇങ്ങനെ വേറിട്ടൊരു വഴിയന്വേഷിച്ചു പോകുന്നതെന്ന് ഒരു പക്ഷേ നമുക്ക് സംശയം തോന്നാം. കാരണം നമ്മുടെ പൊതുബോധത്തിന് ഒട്ടും പ്രിയതരമല്ലാത്ത കാര്യങ്ങളാണ് പ്രസന്നരാജന്‍ തന്റെ കൃതിയില്‍ പറയുന്നത്. അത് നമ്മുടെ പരമ്പരാഗതമായ അലസചിന്തയില്‍ കനത്ത ആഘാതമേല്‍പ്പിക്കുന്നു. ആ അര്‍ത്ഥത്തില്‍ `മൗനം കുറ്റകരമാകുന്നു' എന്ന കൃതി ചിന്താപരമായ പ്രതിരോധത്തിന്റെ സമകാലിക പാഠാവലികൂടിയാണ്.
ഓരോ പ്രതിഷേധവും ബുദ്ധിപരമായ മരണത്തെ അതിജീവിക്കല്‍ കൂടിയാണ്. ഇന്ദ്രിയങ്ങള്‍ ജാഗ്രതയോടെ തുറന്നുവയ്ക്കുന്ന ഒരാള്‍ക്കുമാത്രമേ താന്‍ ജീവിക്കുന്ന കാലത്തിന്റെ ക്രമം തെറ്റുന്ന ഹൃദയതാളത്തെ സൂക്ഷ്മതയോടെ പിടിച്ചെടുക്കാന്‍ കഴിയൂ. അങ്ങനെയൊരാള്‍ക്ക് മൗനത്തിന്റെ ഉപാസകനാകാന്‍ കഴിയില്ല. ലോകത്തിന്റെ മുഖത്തു നോക്കി ഇവിടെ ഇങ്ങനെയൊക്കെയാണ് നടക്കുന്നത് എന്ന് ഉറക്കെ വിളിച്ചുപറയാന്‍ അയാള്‍ നിര്‍ബ്ബന്ധിതനാകുന്നു. ഇവിടെ വച്ച് അയാള്‍ മൗനവുമായി തെറ്റിപ്പിരിയുന്നു. മൗനം കുറ്റകരമാണെന്ന് തിരിച്ചറിയുന്നു. ഈ തിരിച്ചറിവില്‍ നിന്നു പിറവികൊണ്ട പതിനേഴ് രചനകളാണ് രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ കൃതിയിലുള്ളത്. സമകാലിക ജീവിതത്തിന്റെ പിഴച്ച നീതികളോട് സന്ധിചെയ്യാന്‍ തയ്യാറില്ലാതെ സാമൂഹ്യവിമര്‍ശനത്തിന്റെ മൂര്‍ച്ചയുള്ള ആയുധങ്ങളുമായി പോര്മുഖത്തിറങ്ങുകയാണ് ഇവിടെ പ്രസന്നരാജന്‍.
സ്വാതന്ത്ര്യമെന്ന സങ്കല്പത്തെക്കുറിച്ചുള്ള ഒരു തുറന്ന ചര്‍ച്ചയ്ക്കുള്ള സാദ്ധ്യതകള്‍ തുറന്നിടുകയാണ് `നാം സ്വതന്ത്രരാണോ' എന്ന ആദ്യലേഖനം. എക്കാലത്തും മനുഷ്യനെ പ്രചോദിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്തിട്ടുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നിലയ്ക്കാത്ത പോരാട്ടങ്ങളാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ രാഷ്ട്രീയ ചരിത്രം തന്നെ. എന്നാല്‍ ഈ രാഷ്ട്രീയം തന്നെ സ്വാതന്ത്ര്യത്തെ തടവിലാക്കുന്ന സങ്കടകരമായ വൈപരീത്യത്തിനാണ് ഇന്നു നാം സാക്ഷിയാകുന്നത്. മനസ്സില്‍നിന്നും നിന്നും പ്രവര്‍ത്തിയില്‍നിന്നും സ്വതന്ത്ര ചിന്തയുടെ അവസാനത്തെ കണികയും പുറത്താക്കി വിധേയത്വത്തിന്റെയും അടിമത്തത്തിന്റെയും സഹയാത്രകരായി എല്ലാത്തരം തിന്മകളെയും നിര്വ്വികാരതയോടും മൗനത്തോടും നോക്കിനില്ക്കാന് ശീലിക്കപ്പെട്ടുകഴിഞ്ഞ ഒരു ജനതയായി നാം മാറുകയാണ്. പ്രസന്നരാജന്‍ എഴുതുന്നു; ``നാടിനെ വന്ധ്യമാക്കുന്ന, ഭ്രാന്തു പിടിപ്പിക്കുന്ന രാഷ്ട്രീയ ജീവിതത്തെ സ്വതന്ത്രചിന്തയുടെ പിന്‍ബലമുള്ള ആക്രമണംകൊണ്ട് ശുദ്ധമാക്കുവാന്‍ നമുക്ക് കഴിയുന്നില്ല എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ ദുരന്തം. മൂല്യച്യുതിയെക്കുറിച്ച് അച്ചടിഭാഷയില്‍ പണ്ഡിതോചിതമായി പ്രതികരിക്കുന്ന ബുദ്ധിജീവികളെ ധാരാളമായി കാണാം. അവര്‍ യഥാര്‍ത്ഥ ബുദ്ധിജീവികളല്ല, പ്രായോഗിബുദ്ധിയുള്ള വെറും `ബുദ്ധിമാന്മാര്' മാത്രമാണ്.'' സൂത്രശാലികളുടെയും തന്ത്രശാലികളുടെയും പിടിയില്‍നിന്നും ബൗദ്ധികലോകത്തെ ഉണര്ത്തിയെടുക്കേണ്ടതിന്റെ ആവശ്യകത ഈ ലേഖനം ആവര്‍ത്തിച്ചുറപ്പിക്കുന്നു.
ഇന്ദ്രിയങ്ങളുടെ മരണമാണ് ഇന്ന് നാം നേരിടുന്ന വലിയ വിപത്തുകളിലൊന്ന്. നമ്മുടെ പഞ്ചേന്ദ്രിയങ്ങളെ സ്പര്ശിച്ചുണര്ത്തുവാന് ഒരു വികാരത്തിനും കഴിയാതെ പോകുന്നു. ഏതു കാഴ്ചയും നിര്‍വ്വികാരതയോടെ കണ്ടുനില്‍ക്കാനും ഏതു നിലവിളിയും ശാന്തരായി കേട്ടുനില്ക്കാനും നാം ശീലിച്ചുകഴിഞ്ഞു. ശബ്ദിക്കുന്നത് കുറ്റകരമാണെന്ന് വിശ്വസിച്ചുപോകുന്ന ഒരു സമൂഹമാണ് വളര്‍ന്നുവരുന്നത്. ഇവരോട് നിങ്ങളുടെ മൗനം കുറ്റകരമാണെന്ന് അര്‍ത്ഥശങ്കയ്ക്കിടമില്ലാത്തവിധം വിളിച്ചുപറയുന്ന ലേഖനമാണ് `മൗനം കുറ്റകരമാകുന്നു.' ~ഒരു ഭരണാധികാരി എപ്പോഴും ഭയപ്പെടുന്നത് വൈകരികമായും ബുദ്ധിപരമായും ഉണര്‍ന്നിരിക്കുന്ന ജനതയെയാണ്. പക്ഷേ ``ഇന്നത്തെ ഇന്ത്യാക്കാരന് ഉണര്‍ന്നിരിക്കുന്ന കണ്ണുകളും തുടിക്കുന്ന ഹൃദയവുമില്ല. മരണമടഞ്ഞ മനസ്സുമായി അലിവില്ലാത്ത ജനതയായി നാം മാറിക്കഴിഞ്ഞു'' തന്റെ ഓരോ ചലനവും തീക്ഷ്ണബുദ്ധിയുള്ള കണ്ണുകള്‍കൊണ്ട് നിരീക്ഷിക്കപ്പെടുന്നുണ്ടെന്നുള്ള വിചാരം വഴിവിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഭരണാധികാരികളെ പിന്തിരിപ്പിക്കും. എന്നാല്‍ തന്റെ സ്വാതന്ത്ര്യം ഭരണാധികാരിക്ക് സമര്‍പ്പിച്ച് അനീതിയോട് അനുസരണ കാട്ടുന്നവനായി ഇന്നത്തെ പൗരന് മാറിയതിന്റെ അനന്തരഫലമാണ് യാതൊരു നീതിബോധവുമില്ലാത്ത അഹങ്കാരത്തിന്റെ ആള്‍രൂപങ്ങളായി രാഷ്ട്രീയക്കാരെ മാറ്റിയെടുത്തത്. വാക്കുകള്‍ പ്രതിഷേധത്തിന്റെ ഇടിമുഴക്കങ്ങളാകേണ്ട ഈ സന്ദര്‍ഭത്തിലും നാം മൗനം പാലിക്കുമ്പോഴാണ് അത് കുറ്റകരമാകുന്നതെന്നും അത് ഭേദിക്കേണ്ടതുണ്ടെന്നും പ്രസന്നരാജന്‍ എഴുതുമ്പോള്‍ തീര്‍ച്ചയായും അത് ഒരുപാടു പേരുടെ സ്വാസ്ഥ്യം കെടുത്തുകതന്നെ ചെയ്യും.
വിയോജിപ്പിന്റെ സൗന്ദര്യശാസ്ത്രം നിലനില്‍ക്കുന്ന സമൂഹം എപ്പോഴും ബുദ്ധിപരമായി ഉണര്‍ന്നിരിക്കും. എന്നാല്‍ പെരുവിരല്‍ മാത്രമല്ല തലച്ചോറും അടിയറ വയ്ക്കുന്ന ഏകലവ്യന്മാര് പെരുകുമ്പോള്‍ ആശയസംഘര്‍ഷത്തിന്റെ സമുദ്രം ശാന്തമാകും. `സ്വാതന്ത്ര്യം തന്നെ പ്രശ്നം', `രാഷ്ട്രീയം: ചില വ്യത്യസ്ത ചിന്തകള്‍', `രാഷ്ട്രീയം ജീര്‍ണിക്കുമ്പോള്‍' എന്നീ ലേഖനങ്ങള്‍ ഒരു സാഹിത്യവിമര്‍ശകന്‍ സാംസ്ക്കാരികവിമര്ശനത്തിലേര്പ്പെടുമ്പോള് ഉണ്ടാകുന്ന സര്‍ഗാത്മകതയുടെ എല്ലാ കാവ്യഭംഗിയും നിലനിര്‍ത്തിക്കൊണ്ടുതന്നെ അപ്രിയസത്യങ്ങള്‍ കൊണ്ടുള്ള തുടര്‍ച്ചയായ നിറയൊഴിക്കലാണ്. അവ ഇടതു-വലത് ഭേദമില്ലാതെ ലക്ഷ്യവേധിയുമാണ്. അതുകൊണ്ടുതന്നെ ഒട്ടും സുഖകരമല്ലാത്ത പ്രതികരണങ്ങളായിരിക്കും ഈ പുസ്തകത്തെ കാത്തിരിക്കുന്നതും.
ഈ കൃതിയിലെ ശ്രദ്ധേയമായ പഠനങ്ങളിലൊന്നാണ് `സ്വാതന്ത്ര്യത്തിന്റെ ഭാവി, ജനാധിപത്യത്തിന്റെയും'. ഫരീദ് സക്കറിയ എഴുതിയ `സ്വാതന്ത്ര്യത്തിന്റെ ഭാവി' (The Future of freedom) എന്ന പുസ്തകത്തെക്കുറിച്ചുള്ള വിശദമായ പഠനമാണിത്. ആ ഗോളതലത്തില്‍തന്നെ ജനാധിപത്യത്തിന് സംഭവിച്ചിരിക്കുന്ന പരിണാമത്തെക്കുറിച്ചും അതിന്റെ ഭാവിയെക്കുറിച്ചും ശക്തി ദൗര്‍ബ്ബല്യങ്ങളെക്കുറിച്ചും വിശദമായി ചര്‍ച്ച പെയ്യുന്ന ഫരീദ് സക്കറിയയുടെ പുസ്തകം സമകാലിക ജനാധിപത്യ സംവിധാനത്തില്‍ എങ്ങനെ പ്രസക്തമാകുന്നുവെന്നാണ് പ്രസന്നരാജന്‍ അന്വേഷിക്കുന്നത്. ലോകത്തിലെ ഏറ്റവും മഹത്തായ ഭരണസംവിധാനമായ ജനാധിപത്യം അക്രമത്തിന്റെ ജനാധിപത്യമായും ഉദാരമല്ലാത്ത ജനാധിപത്യമായും സര്‍വ്വാധിപത്യ ജനാധിപത്യമായും കൊള്ളക്കാരുടെ ജനാധിപത്യമായും പരിണമിച്ചതെങ്ങനെയെന്ന് വിശദമാക്കുന്ന ഈ ലേഖനം മഹത്തായ എല്ലാ ദര്‍ശനങ്ങള്‍ക്കും കാലാന്തരത്തില്‍ സംഭവിക്കുന്ന വിപര്യത്തെക്കുറിച്ചുള്ള വിപല്‍സന്ദേശം കൂടിയാണ്.
ആള്‍ക്കൂട്ടത്തിന്റെ തലച്ചോറുകൊണ്ടു ചിന്തിച്ചവരാരും ചരിത്രം സൃഷ്ടിച്ചിട്ടില്ല. ഭൂരിപക്ഷത്തിന്റെ ആര്‍പ്പുവിളികളില്‍ അഭിരമിച്ചവരാരും ചിന്താപരമായ ധിക്കാരത്തിന്റെ സൗന്ദര്യംകൊണ്ട് നമ്മെ അമ്പരപ്പിച്ചിട്ടുമില്ല. എന്നാല്‍ ആരും തോണിയിറക്കാത്ത സമുദ്രം തേടിപ്പോകുന്ന ചിലരുണ്ട്. അവര്‍ ചിന്തയുടെ സ്വാതന്ത്ര്യം കൊണ്ടും അപകടകരമായ നീതിബോധംകൊണ്ടും ആരെയും കൂസാത്ത തന്റേടംകൊണ്ടും ഒറ്റയാന്റെ കരുത്തുമായി ചരിത്രത്തിലിടം നേടുന്നു. സ്വന്തം സാഹിത്യ ജീവിതത്തിലും ഇത്തരമൊരു ധൈഷണിക സ്വാതന്ത്ര്യം നിലനിര്‍ത്തുന്ന പ്രസന്നരാജന്‍ സമാനമനസ്സുകളെ അടുത്തറിഞ്ഞ് പരിചയപ്പെടുത്തുകയാണ് `ചരിത്രത്തെ തിരിച്ചുവിട്ട മുപ്രസംഗങ്ങള്‍', `ഇനി നമുക്ക് ഗോവിന്ദനെ മനസ്സിലാക്കാം',`കരിങ്കല്ലില്‍ കൊത്തിയെടുത്ത സ്വതന്ത്ര ചിന്തകള്‍'. `സ്വാതന്ത്ര്യത്തെ ധ്യാനിച്ച കലാകാരനായ ചിന്തകന്‍', `കളങ്കമില്ലാത്ത ഒരരാജകവാദിയുടെ ശബ്ദങ്ങള്‍' എന്നീ ലേഖനങ്ങളില്‍. കേസരി, കുറ്റിപ്പുഴ, എം. ഗോവിന്ദന്, സി.ജെ. തോമസ്, കെ.പി അപ്പന് എന്നീ കലാകാരന്മാരുടെ രാഷ്ടീയചിന്തകളാണ് ഇവിടെ വിശകലനം ചെയ്യപ്പെടുന്നത്. സ്വാതന്ത്ര്യം, ജനാധിപത്യം, അധികാരം എന്നീ വിഷയങ്ങളെ കര്‍ക്കശമായ നിലപാടുകളില്‍നിന്നുകൊണ്ട് സമീപിച്ച എഴുത്തുകാരായിരുന്നു ഇവര്‍. ജനങ്ങള്‍ ഭരണവിധേയരും പണയപ്പണ്ടങ്ങളുമായി മാറുന്ന ജനാധിപത്യത്തിന്റെ വര്‍ത്തമാനയാഥാര്‍ത്ഥ്യം എം. ഗോവിന്ദന്റെ നിരീക്ഷണങ്ങളെ തീര്‍ത്തും ശരിവയ്ക്കുന്നവെന്നറിയുമ്പോഴാണ് അവയുടെ പ്രവചനാത്മകതയുടെ ദൂരം നാമറിയുന്നത്. യാഥാസ്തിതികത്വത്തിനും ബുദ്ധിപരമായ അടിമത്തത്തിനുമെതിരായ സായുധകലാപമായിരുന്നു കുറ്റിപ്പുഴയുടെ വിചാരജീവിതം. സോവിയറ്റ് യൂണിയനെക്കുറിച്ച് 1930-കളില്കുറ്റിപ്പുഴ നടത്തിയ നിരീക്ഷണങ്ങളെ ശരിവയ്ക്കുന്നതായിരുന്നു തൊണ്ണൂറുകളില്‍ നടന്ന റഷ്യയുടെ രാഷ്ട്രീയ പരിവര്‍ത്തനം. ഗാന്ധിജി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മധ്യാഹ്നപ്രഭയില്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ജനകീയാംഗീകാരത്തെ പോപ്പുമായി ബന്ധപ്പെടുത്തി കുറ്റിപ്പുഴ നിരീക്ഷണം നടത്തുന്നത്. പ്രവചന വീര്യത്തോടെ സംസാരിക്കുന്ന സെന്‍ഗുരുവിന്റെ വാക്കുകളിലെ അര്‍ത്ഥധ്വനികള്‍ സി.ജെ.യില്‍ കണ്ടെത്തുന്ന പ്രസന്നരാജന്‍ ``ഞാന്‍ ജനങ്ങളില്‍ വിശ്വസിക്കുന്നില്ല, എങ്കിലും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു'' എന്ന സി.ജെ.യുടെ വാക്കുകള്‍ ഉദ്ധരിച്ച് ആള്‍ക്കൂട്ടത്തിന്റെ കഴമ്പില്ലാത്ത ചിന്തകളെ എങ്ങനെയാണ് അദ്ദേഹം പ്രഹരിച്ച് വീഴ്ത്തിയതെന്ന് തെളിവുകളോടെ സാക്ഷ്യപ്പെടുത്തുന്നു. സാഹിത്യവിമര്‍ശകനായ കെ.പി. അപ്പന്റെ രാഷ്ട്രീയ നിലപാടുകള്‍ ശ്രദ്ധാപൂര്‍വ്വം സ്വാംശീകരിച്ചെടുക്കുന്നതിലും ഗ്രന്ഥകാരന് ജാഗ്രത പുലര്‍ത്തുന്നുണ്ട്. നമ്മുടെ ചിന്താപാരമ്പര്യത്തില്‍ പ്രതിചിന്തയുടെ പാഠങ്ങള്‍ എഴുതിച്ചേര്‍ത്ത ഈ എഴുത്തുകാരെക്കുറിച്ച് ഏറ്റവും കുറഞ്ഞ വാക്കുകളില്‍ നടത്തുന്ന ഏറ്റവും വിപുലമായ വിശകലനങ്ങളാണ് ഈ ലേഖനങ്ങള്‍.
നമ്മുടെ പൊതു ബോധത്തിനും ആള്‍ക്കൂട്ട മനസ്സുകള്‍ക്കും സഹിഷ്ണുതയോടെ വായിച്ചുപോകാന്‍ ബുദ്ധിമുട്ടുള്ള പുസ്തകമാണ് ``മൗനം കുറ്റകരമാകുന്നു.'' ശല്യപ്പെടുത്തുന്ന ചിന്തകള്‍കൊണ്ട് സമ്പന്നമായ ഈ കൃതി വിമോചനത്തിന്റെ അഗ്നിവര്ണമുള്ള ചിന്തകള്‍ക്ക് പുതിയ കാലത്തില്‍ സംഭവിച്ചുപോയ വിപര്യയത്തെക്കുറിച്ചും അതറിയാതെ നേതൃത്വത്തിന്റെ നുകത്തിന്‍കീഴില്‍ മനസ്സും ശരീരവും അടിയറവച്ചു നീങ്ങുന്ന `വിശ്വാസിക'ളെക്കുറിച്ചും തീക്ഷ്ണ സ്വരത്തില്‍ സംസാരിക്കുമ്പോള്‍ അതിനുള്ളില്‍ ഒരു വീണ്ടെടുപ്പിനുള്ള അടങ്ങാത്ത ദാഹമുണ്ടെന്നുകൂടി നാമറിയുന്നു. ഇതൊരു രാഷ്ട്രീയ വിരുദ്ധ കൃതിയല്ല. നല്ല രാഷ്ട്രീയത്തെ സ്വപ്നം കാണുന്ന കൃതിയാണ്.
കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിത ചിന്തകള്‍ക്കുനേരെ അത് സന്ധിയില്ലാത്ത സമരം പ്രഖ്യാപിക്കുന്നു. ബുദ്ധിജീവികളുടെ `നിലനില്പിനു വേണ്ടിയുള്ള നിലപാടു'കള്‍ക്കുനേരെ അല്പവും അലിവില്ലാത്ത ഹിംസാത്മകത പ്രകടിപ്പിക്കുന്നു. നമ്മുടെ ചിന്താപരമായ ജഡതയ്ക്കും കുറ്റകരമായ മൗനത്തിനും നേരെ കടുത്ത ശിക്ഷ വിധിക്കുന്നു. ഇതൊരോര്മ്മപ്പെടുത്തലാണ്. സ്വാസ്ഥ്യം കെടുത്തുന്ന ഒരോര്‍മ്മപ്പെടുത്തല്‍. അതുകൊണ്ടുതന്നെ ഇങ്ങനെയൊരു പുസ്തകം മലയാളികള്ക്കാവശ്യമാണ്.
(കടപ്പാട് എതിര് ദിശ ബ്ലോഗ് )
**************************************
ഒരു പോങ്ങ ബിസായവും പൊഞ്ഞാറും
കുരീപ്പുഴ ശ്രീകുമാര്‍
തലസ്ഥാന നഗരത്തിലെ ഒരു സര്‍ക്കാര്‍ ഓഫീസ്. പണിക്കിടയില്‍
വീണുകിട്ടിയ കുശല നേരത്തു ലേഡി ടൈപ്പിസ്റ്റ് പറഞ്ഞു. രാത്രിയായാല്‍
ഹോസ്റ്റലിലേക്കു പോകാന്‍ വയ്യ, എത്ര പട്ടികളാ വഴിയില്‍. കേട്ടിരുന്നയാള്‍
പ്രതിവചിച്ചു. ശരിയാ, എന്തോരം പട്ടികളാ! അടുത്തയാള്‍ പറഞ്ഞു. അതെ
എന്തുട്ടുപട്ടികളാ. അടുത്തയാള്‍ അതുശരിയെന്നു സമ്മതിച്ചുകൊണ്ടു
പറഞ്ഞു. അതെയതെ. റോട്ടിലൊക്കെ എന്താ പട്ടികള്‍! പിന്നെയും ഒരാള്‍
ഇടപെട്ടു. എന്നാ പട്ടികളാ!
നായകളുടെ ആധിക്യം സൂചിപ്പിക്കാനായി എത്ര, എന്തോരം, എന്തുട്ട്,
എന്താ, എന്നാ എന്നീ വാക്കുകളാണ് ഉപയോഗിക്കപ്പെട്ടത്. തലസ്ഥാന
നഗരത്തിലെ സര്‍ക്കാര്‍ ഓഫീസില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍
നിന്നും നിയമിക്കപ്പെട്ട ജീവനക്കാരായിരുന്നു അവര്‍. അവരുടെ ചര്‍ച്ചയ്ക്ക്
ഒരു തിരുവനന്തപുരത്തുകാരന് വന്ന് എന്തര് പട്ടികള്‍ എന്നുപറഞ്ഞ്
വിരാമമിടുകയും ചെയ്തു.
ഇതില്‍ ഏതാണ് ശരിയായ ഭാഷ? കോട്ടയത്തുകാര്‍ പറയുന്നതോ
കണ്ണൂരുകാര് പറയുന്നതോ? തമിഴ് ആലാപനസുഖമുള്ള തിരുവനന്തപുരം
ഭാഷയാണോ ശരി? കാല്പനിക സംഗീത സൗന്ദര്യമുള്ള തൃശൂര്‍
മൊഴിയാണോ ശരി?
ചാതുര്‍വര്‍ണ്യകാലത്ത് ദലിതര്‍ക്ക് പ്രത്യേക മലയാളമുണ്ടായിരുന്നു.
കുപ്പാടവും കരിക്കാടിയും ഏനും തമ്പ്രാനും നിറഞ്ഞതായിരുന്നു ആ മലയാളം.
ഭരണാധികാരികള്‍ക്കും പ്രത്യേക ഭാഷയുണ്ടായിരുന്നു. അമൃതേത്തും മുഖം
കാണിക്കലും തിരുവയറൊഴിയലും ആ സര്‍ക്കാര്‍ ഭാഷയിലേതാണ്.
ചാതുര്‍വര്‍ണ്യം പൂര്‍ണമായി തകര്‍ന്നില്ലെങ്കിലും ഭാഷയുടെ
അതിര്‍വരമ്പുകള്‍ മലയാളി തകര്‍ക്കുക തന്നെ ചെയ്തു.
കരിക്കാടിക്കാരും തിരുവയറൊഴിയലുകാരും
പൊതുഭക്ഷണശാലയിലേയ്ക്കും ആശുപത്രിയിലേയ്ക്കും പ്രവേശിച്ചു
തുടങ്ങി. ഈ ഭാഷാവൈരുദ്ധ്യങ്ങള്‍ തകര്‍ക്കാന്‍ സഹായകമായത് ഒരു
പരിധിവരെ സംവരണ നിയമങ്ങളും പൊതുവിദ്യാഭ്യാസ
സൗകര്യങ്ങളുമാണ്.
ജാതീയമായ വ്യത്യാസങ്ങള്‍ ഭാഷയില്‍ പ്രതിഫലിച്ചതുപോലെ മതപരമായ
ഭാഷാ വ്യതിയാനങ്ങളുമുണ്ടായി. മാപ്പിളഭാഷ പ്രത്യേക തേജസ്സോടെ
കേരളത്തില്‍ വേരോടി. മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കവിതകള്‍
തമിഴും അറബിയും ഉറുദുവും ഒക്കെചേര്‍ന്ന മറ്റൊരു മലയാളത്തെ
അടയാളപ്പെടുത്തി. സാറാജോസഫിന്റെ കഥകളില്‍ കാണുന്ന
തൃശ്ശിവപേരൂരിലെ കുര്യചിറ ഭാഷ മറ്റൊരു സൗന്ദര്യസങ്കേതമായി
നിലകൊള്ളുന്നു.
ഏതാണു ശരി എന്ന അന്വേഷണത്തിനു പ്രസക്തിയില്ല.
ആറുമലയാളിക്കു നൂറുമലയാളം എന്ന കുഞ്ഞുണ്ണിക്കണ്ടെത്തല്‍ തന്നെ
ശരി. എല്ലാ മലയാളവും കൂടിചേര്‍ന്നതാണ് കേരളന്റെ അമ്മമലയാളം.
ഏതുഭാഷയുടെയും ചോരയായി പ്രവഹിക്കുന്നത് വ്യാകരണമല്ല.
നാട്ടുമൊഴിവഴക്കങ്ങളാണ്. ഒരേ വസ്തുവിനു തന്നെ കൊച്ചുകേരളത്തില്‍
എത്ര വാക്കുകളാണുള്ളത്. തങ്കനിറമുള്ള ചെറുപൂക്കളെ തെക്കന്‍
കേരളത്തിലുള്ളവര്‍ കനകാംബരം എന്നു വിളിക്കുമ്പോള്‍ വടക്കന്‍
കേരളത്തിലുള്ളവര്‍ അമ്പിളിപ്പൂവെന്നു വിളിക്കുന്നു. പപ്പായ, കപ്പക്കാ,
ഓമക്കാ, കുറുമൂസ, കപ്ലങ്ങ എന്നീ പേരുകളെല്ലാം ഒരേ ഫലത്തിനുള്ളതാണ്.
ആറുമാസത്തോളം ചെറു പൂക്കള്‍ ഒറ്റക്കുലയില്‍ വിടര്‍ത്താറുള്ള ചെടിയാണ്
വലുപ്പവും ഇരുണ്ട പച്ചനിറവുമുള്ള ഇലകളോടുകൂടിയ ചെടി. കേരള
വ്യാപകമായി ഈ സസ്യം കാണുന്നുണ്ട്. വിസ്മയപ്പെടുത്തുന്ന പേരുകളാണ്
ഈ ചെടിയുടെ പൂക്കുലയ്ക്കുള്ളത്. ആറുമാസപ്പൂവ്, കര്‍ക്കിടകപ്പൂവ്,
കൃഷ്ണകിരീടം, ഹനുമാന് കിരീടം, വിഷ്ണുകിരീടം, പഗോഡപ്പൂവ്
ഇങ്ങനെ നിരവധി പേരുകള്‍. പൂവിനു സുഗന്ധമില്ലെങ്കിലും പേരുകള്‍ക്ക്
സുഗന്ധമുള്ളതുതന്നെ. തെച്ചിപ്പഴം, തെറ്റിപ്പഴമായും ചില സ്ഥലങ്ങളില്‍
അമ്മുമ്മപ്പഴമായും പേരുമാറുന്നു.
താംബൂല ചര്‍വണ ശീലമുള്ളവര്‍ക്ക് അതുലഭിക്കുവാന്‍ കേരളത്തില്‍
ഒരു സാദൃശ്യവുമില്ലാത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടതായിട്ടുണ്ട്.
മുറുക്കാന്‍, ചവയ്ക്കാന്‍, തുമ്മാന്‍, വെറ്റിലപാക്ക്, വെറ്റിലടയ്ക്ക, ബീഡ
ഇങ്ങനെ നിരവധി വാക്കുകള്‍.
നാട്ടുമൊഴിയും വീട്ടുമൊഴിയും ചേരുന്നതാണ് ദേശമൊഴി.
അതുകൊണ്ടാണ് യുവകലാസാഹിതിയുടെ അധ്യക്ഷനായിരുന്ന ഡോ ടി പി
സുകുമാരന്‍, നാട്ടുഭാഷാ നിഘണ്ടുവിനെക്കുറിച്ച് മരിക്കുവോളം
സംസാരിച്ചുകൊണ്ടിരുന്നത്. മാധവിക്കുട്ടിയുടെ വന്നേരി മലയാളവും യു എ
ഖാദറിന്റെ തൃക്കോട്ടൂര്‍ മലയാളവും കെ ടി മുഹമ്മദിന്റെ കോഴിക്കോടന്‍
മലയാളവും പാറപ്പുറത്തിന്റെ മധ്യതിരുവിതാംകൂര്‍ മലയാളവും പി എ
ഉത്തമന്റെ നെടുമങ്ങാടന് കീഴാള മലയാളവും എല്ലാം നമുക്ക് ഒരു
നാട്ടുഭാഷാ വന്‍ നിഘണ്ടു ഉണ്ടാകേണ്ടതുണ്ട് എന്ന് സൂചിപ്പിക്കുന്നു.
കൈലാസന് എന്ന കവിതയിലെ ചിമ്മാനി എന്ന വാക്കിന്റെ അര്‍ഥം
നിഘണ്ടുവില്‍ നോക്കിക്കുഴഞ്ഞ ഒരു വായനക്കാരന് എന്നെ
വിളിക്കുകയുണ്ടായി. ചിമ്മാനിയുടെ ചെറുമഴ നനയാന്‍ കടത്തനാട്ടുപോയേ
കഴിയൂ. അല്ലെങ്കില്‍ ചിമ്മാനിയുടെ ധൂളി വാനമോ തൂവാനമോ പെശറോ
അറിയണമെങ്കില്‍ ഒരു നാട്ടുഭാഷാ നിഘണ്ടുവേണ്ടിവരും.
വിദ്യാര്‍ഥി സമൂഹത്തിന്റെ ഉത്സാഹമുണ്ടെങ്കില്‍ ഓരോ പ്രദേശത്തെയും
മൊഴികള്‍ ശേഖരിച്ചു ചെറു പുസ്തകങ്ങള്‍ ആക്കാവുന്നതേയുള്ളു. ആ
ചെറുപുസ്തകങ്ങള്‍ ഒന്നിച്ചു തുന്നിക്കെട്ടാന്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്
തീരുമാനിച്ചാല്‍ മലയാള നാട്ടുഭാഷാ നിഘണ്ടു ആയി.
കുട്ടികള്‍ ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ട്. പ്രമുഖ കഥാകൃത്ത് ഡോ.
അംബികാസുതന്‍ മാങ്ങാടിന്റെ മാര്‍ഗനിര്‍ദേശം സ്വീകരിച്ച കാഞ്ഞങ്ങാട്
നെഹ്റു കോളജിലെ കുട്ടികള്‍ പൊഞ്ഞാറ് എന്നപേരില്‍ ഒരു
നാട്ടുമൊഴിപ്പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളീയതയുടെ
ഹൃദയത്തിലേയ്ക്കുള്ള ശരിയായ ഒരു വിരല്‍ചൂണ്ടാണത്. സഫലമായ ഈ
പരിശ്രമത്തിലൂടെയാണ് കമ്പര്‍ചുള്ളിയെന്നാല്‍ പാദസരമാണെന്നും
കതമ്പപ്പൂവെന്നാല്‍ കാട്ടുമുല്ലയാണെന്നും സ്രാണ്ടിയെന്നാല്‍
ഓവുചാലാണെന്നും കേരളമറിഞ്ഞത്.
പൊന്നാനി ടി ഐ യു പി സ്കൂളിലെ കുഞ്ഞുമക്കള്‍ അധ്യാപകരുടെ
സഹായത്തോടെ നാട്ടുമൊഴികള്‍ ശേഖരിച്ച് ഒരു പോങ്ങബിസായം എന്ന
പേരില്‍ പ്രസിദ്ധീകരിച്ചു. പൊതുമലയാളത്തിലേയ്ക്ക് വിവര്‍ത്തനം
ചെയ്താല്‍ ഒരുപിടി വിശേഷങ്ങള്‍ എന്നുകിട്ടും.
അമ്പത്താറു താളുകള്‍ മാത്രമേ ഉള്ളു എങ്കിലും ഒല്ലിയെന്നാല്‍
പര്‍ദയാണെന്നും പാക്കട്ടയെന്നാല്‍ പോക്കറ്റ് ആണെന്നും ഈറ്റുമ്മ എന്നാല്‍
വയറ്റാട്ടിയെന്നാണെന്നും വട്ടക്കാരന്‍ അയല്‍ക്കാരനാണെന്നും
ചക്കരമത്തയെന്നാല്‍ തണ്ണിമത്തന് എന്നാണെന്നും പൗത്താങ്ങ എന്നാല്‍
മാമ്പഴം എന്നാണെന്നും ഈ ചെറുപുസ്തകം കേരളത്തോടു പറയുന്നു.
എത്രമനോഹരമാണ് നമ്മുടെ മലയാളമെന്ന് അറിയണമെങ്കില്‍
നാട്ടുമൊഴിത്തോട്ടങ്ങളിലൂടെ നടക്കുക തന്നെവേണം
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
കവിതയിലെ കാലബോധങ്ങള്‍
പ്രയോഗത്തെക്കുറിച്ച് യാതൊരു അവബോധവുമില്ലാതെയാണ്
ഇ-യിടങ്ങളില്‍ കവിതകള്‍ എഴുതുന്നത്. കവിത ഒരു
ഗൌരവപൂര്ണ്ണ മായ സര്ഗ്ഗസൃഷ്ടിയാണ്. അതിനെ
ലാഘവബുദ്ധിയോടു കൂടി സമീപിയ്ക്കുന്നവര്‍ സാഹിത്യത്തോട്
അഥവാ കവിതയോട് കടുത്ത അപരാധമാണ് ചെയ്തു
കൊണ്ടിരിയ്ക്കുന്നത്. കവിതയില്‍ പ്രയോഗിയ്ക്കുന്ന
വാക്കുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല
എന്ന് വേണം ഇതില്‍ നിന്നും മനസിലാക്കേണ്ടത്
കാലവു൦ വാക്കുകളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് .
ഉദാഹരണത്തിന് രാത്രിയെ പ്രതിപാദിയ്ക്കുംപോള്‍ അവിടെ
ബലിക്കാക്കയെയും ബലിപിന്ധവും ഉപയോഗിയ്ക്കുന്നത്
ശരിയല്ല. അതുപോലെ പകലിനെ പ്രതിപാദിയ്ക്കുംപോള്‍
രാത്രിയെ കുറിയ്ക്കുന്ന യാതൊര അടയാളങ്ങളും
ഉപയോഗിയ്ക്കാന്‍ പാടില്ല. പക്ഷെ പലരും അത്
ശ്രദ്ധിയ്ക്കാറില്ല. വാക്കുകള്‍ വാരിവലിച്ചു നിരത്തി
കവിതയെന്ന പേരില്‍ കീബോഡി ന്റെ ചൂടാറും മുമ്പേ പോസ്റ്റു
ചെയ്യുന്നു തല്‍ഫലമായി കവിതയുടെ ഫലവത്തായ എഡിറ്റിംഗ്
നടക്കുന്നില്ല. എഴുത്തുകാരന് തന്നെയാവണം ആദ്യ
വായനക്കാരനും. വെറുതെ വായിച്ചാല്‍ മാത്രം പോര
എഴുതിയതിനെ യുക്തി ചിന്തയുടെ അടിസ്ഥാനത്തില്‍
അവലോകനം നടത്തുകയും വേണം.
വര്‍ത്തമാനകാല കവിതകള്‍ കൂടുതലും ഗദ്യത്തിലാണ്
എഴുതപ്പെടുന്നത്. അതിനാല്‍ തന്നെ എഴുത്ത്കാരന് യഥേഷ്ടം സ്വാതന്ത്ര്യം എടുക്കുന്നതിനുള്ള അവസരമുണ്ട് എന്ന ധാരണയില്‍ വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന തരത്തില്‍ കണ്ണില്‍ കണ്ടതും കണ്ടകടശാണിയുമൊക്കെ എഴുത്തില്‍ കുത്തി നിറച്ചു അനുഭവവും എഴുത്തിന്റെ ശൈലിയും നന്നായി അറിയാവുന്ന കവികളെ തോല്പ്പിയ്ക്കണമെന്ന വാശിയോടു കൂടി ഇ-മാദ്ധ്യമത്തില്‍ പ്രതിഷ്ടിയ്ക്കുന്നു. ഫലമോ പിന്നാലെ വരുന്നവര്‍ “മുമ്പേ ഗമിച്ചീടിന ഗോവു തന്റെ പിമ്പേ ഗമിയ്ക്കും ബഹുഗോക്കളെല്ലാ൦“ എന്നാ ന്യായത്തില്‍ ഇവിടെ കാണുന്നതാണ് കവിതയുടെ ശൈലിയെന്നു ധരിച്ചു വശായി കുറെക്കൂടി യുക്തി ഭദ്രമല്ലാത്ത വാക്കുകള്‍ കുത്തി നിറയ്ക്കുന്നു. ഇത്തരം അബദ്ധപഞ്ചാംഗശില്‍പ്പികള്‍ പറയുന്നതാണ് കവിതയിലെ അവസാന വാക്ക് എന്ന ധാരണയില്‍ പുതിയ എഴുത്തുകാര്‍ അവര്‍ക്ക് പിന്നാലെ പോകാനുള്ള സാദ്ധ്യത തീര്‍ത്തും തള്ളിക്കളയാവുന്നതല്ല.
പുതിയ എഴുത്തുകാരെ സംബന്ധിച്ചിടത്തോളം പദ്യരൂപത്തിലുള്ള എഴുത്ത് ശീലിയ്ക്കുന്നതാണ് വളരെ നല്ലത് എങ്കില്‍ മാത്രമേ എഴുത്തിനു ഇഴയടുപ്പം ഉണ്ടാകുകയുള്ളൂ. നിശ്ചിതമായ താളത്തിലോ വൃത്തത്തിലോ എഴുതുമ്പോള്‍ വാക്കുകള്‍ തെരഞ്ഞെടുക്കുന്നതിനും പ്രയോഗിയ്ക്കുന്നതിനും ആദ്യമൊക്കെ അല്പം പ്രയാസം തോന്നുമെങ്കിലും പരിശീലിച്ചു കഴിയുംപോള് വളരെ എളുപ്പമായിരിയ്ക്കും. മാത്രവുമല്ല നിയതമായ സ്ഥലത്ത് ഉപയോഗിയ്ക്കേണ്ട വാക്കുകള്‍ ചെറുതോ വലുതോ അതുമല്ലെങ്കില്‍ രണ്ടു വാക്കുകള്‍ കൂട്ടി ചേര്‍ത്തു പുതിയ ഒരു വാക്കോ കണ്ടെത്തി പ്രയോഗിയ്ക്കുന്നതിനുള്ള അവസരം ഉണ്ടാകുകയും അതുവഴി കവിതയെ കരുത്തുറ്റതാക്കി അവതരിപ്പിയ്ക്കുന്നതിനും കഴുയുന്നു.
************************************************************************
അനുഭവം ... ആത്മാവ് ... ഗുരു ... ഈശ്വരൻ
അനുഭവങ്ങൾ പാഠങ്ങളാണ് ... അവ നമ്മെ പരിശീലിപ്പിക്കുന്നു,ക്രമേണ കണ്ടീഷൻഡ് ആക്കുന്നു. എന്നാലും അത് അറിവാകണമെന്നില്ല. പഠനങ്ങളെ അവലോകനം ചെയ്യുമ്പോൾ അറിവാകാം(information),അറിവിനെ അവലോകനം ചെയ്ത് ആന്തരാർത്ഥം ഗ്രഹിക്കുമ്പോഴാണ് ജ്ഞാനമായി മാറുന്നത്.
അനുഭവങ്ങളേയും ഫലങ്ങളേയും അവലോകനംചെയ്യുന്നത് ആരാണ്?അസ്തിത്വ ബോധമാണ്. ഞാൻ നിലനിൽക്കുന്നു, മുന്നോട്ട് തുടരുന്നു,എന്ന അനുഭവം നൽകുന്ന ബോധമാണത്. ആ ബോധമാണ് “ഞാൻ” എന്ന വ്യക്തിത്വ ഭാവത്തിന് കാരണമാകുന്നത്.
അവനവന്റെ ഏറ്റവും നല്ല ഗുരു, അവനവന് ഉള്ളിൽത്തന്നെയാണ് സ്ഥിതിചെയ്യുന്നത് .... നിന്റെ ഗുരു നീതന്നെയാണ്,... എന്ന് പറയുന്നത് അതുകൊണ്ടാണ്.
ബാഹ്യമായ മറ്റൊരു ഗുരുവിൽനിന്ന് അവലോകനങ്ങൾസ്വീകരിക്കാമെന്നല്ലാതെ, അവയെ സ്വന്തം അനുഭവങ്ങളുമായി തട്ടിച്ച് നോക്കി, സ്വയം ഒരവലോകനം സാധിക്കുന്നതുവരെ, ബാഹ്യ ഗുരുവിന്റെ ഉപദേശങ്ങളും ജ്ഞാനവും, വെറും പാഠങ്ങളായി കണ്ടീഷനിങ്ങ് ആയി നിലനിൽക്കുകയേ ഉള്ളു. അതുകൊണ്ട് പ്രയോജനമില്ലെന്ന് മാത്രമല്ല അന്യന്റെ അനുഭവവും സ്വന്തം അനുഭവവും തമ്മിൽ വിശ്വാസ്യതയുടേയും അന്ധവിശ്വാസത്തിന്റേയും അന്തരമുണ്ടായിരിക്കും. അന്യന്റെ അവലോകനം അന്ധമായി സ്വീകരിക്കുന്നത്, തനിയ്ക്ക് അനുയോജ്യമാകാതിരിക്കുകയും അപകടകരമാകുകയും ചെയ്യാം.
ഇനി കാര്യത്തിലേക്ക് കടക്കാം
==================
അനുഭവം തന്നെയാണ് പാഠം .... ആത്മബോധം നൽകിയതും അനുഭവങ്ങളാണ്.
അവഗണിക്കാനാവാത്ത അനുഭവം മരണമാണ്, അടിമുടി ഉലയ്ക്കുന്ന ഏറ്റവും ശക്തമായ അനുഭവം.
മരിച്ചു കിടക്കുന്ന രൂപം ജീവിച്ചിരിക്കുമ്പോൾ ഉള്ളതുപോലെയുണ്ടാവും. എന്നാൽ, ആ മൃതദേഹ മുഖ ദർശനത്താൽത്തന്നെ, എന്തോ വിട്ടകന്നപോലെ വ്യക്തമായിരിക്കും. എന്താവാം വിട്ടകന്നത്? ഊർജ്ജ ചാലക ശേഷി പ്രകടമാക്കി ശരീരത്തിൽ വസിച്ചിരുന്ന ഒരു ശക്തിയാവണം വിട്ടുപോയത്.
.... പ്രാഥമീക നിഗമനം,... അവലോകനം ... അതായിരിക്കും അല്ലേ?
ആ അനുഭവമാണ്,... ശരീരത്തിനുള്ളിൽ ആത്മാവ് വസിക്കുന്നുണ്ടെന്ന തീരുമാനത്തിലേക്ക് മനുഷ്യനെ നയിക്കുന്നത്. ചരിത്രാതീത കാലത്ത്,പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, ആസ്ട്രേലിയൻമലനിരകളിൽ വസിച്ചിരുന്ന ആദിമ മനുഷ്യർ വിശ്വസിച്ചിരുന്നത്, ശരീരം ആത്മാവിന്റെ വാടക ഗൃഹമാണെന്നും, വേറൊരു ലോകത്തെ കർമ്മ പരമ്പരകളുടെ മാർഗ്ഗത്തിൽ താത്ക്കാലികമായി ഭൂമിയിൽവസിക്കാനെത്തിയതാണ്, എന്നായിരുന്നു.
അപ്പോൾ, ആത്മാവെന്നത് .... ശരീരത്തിലെ ഊർജ്ജ ചാലക സ്വാധീനവും, അനുഭവങ്ങളെ അവലോകനം ചെയ്യുന്ന ശ്രദ്ധയും സ്വന്തമായിരിക്കുന്ന “അസ്തിത്വം”, അല്ലെങ്കിൽ “സ്വത്വം” ആണെന്ന് മനസ്സിലാക്കാനാവും.
അതേപോലെ .... ചലനാത്മകമായ പ്രപഞ്ചത്തിൽ, ഊർജ്ജ ചാലക സ്വാധീനവും അനുഭവ അവലോകനവും നടത്തുന്ന ഒരു അസ്തിത്വം ഉണ്ടെങ്കിൽ, അതാണ് ഈശ്വരൻ. ....
പ്രപഞ്ച ആരംഭത്തോടൊപ്പം, പരസ്പരാപേക്ഷിക സർവ്വാപേക്ഷികമായൊരു ഊർജ്ജതലം ബ്രഹ്മാണ്ഡത്തെ ഒന്നാകെ ഒന്നിപ്പിക്കുന്ന വിധത്തിൽ അനിവാര്യമായും നിലവിൽവരുന്നുണ്ടാവുമെന്ന നിഗമനങ്ങളാണ്, ആപേക്ഷിക സിദ്ധാന്തത്തിൽകാണുന്നത്. .... ആ ഊർജ്ജതലം, സ്വയം അവലോകന സമർത്ഥമായി ബോധം ഉൾക്കൊള്ളുന്നതാവുമോ ഇല്ലയോ, എന്നത് മാത്രമാണ് അറിവിന് പുറത്തായി നിലകൊള്ളുന്നത്.
=========================================
No comments:
Post a Comment